സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ തുടർ തോൽവികളുടെ കാരണങ്ങളിൽ ഒന്ന് റിങ്കു സിംഗ് ആയിരുന്നു. ഫോം നഷ്ടപ്പെട്ട് ബുദ്ധിമുട്ടുന്ന റിങ്കു പരിചയമില്ലാത്ത കാഴ്ചയായി. എന്നാൽ, കഴിഞ്ഞ കളി മുതൽ ഇത് മാറി. റിങ്കു ഫോമിലെത്തി. കൊൽക്കത്ത തുടരെ രണ്ട് കളി ജയിച്ചു. ഈ രണ്ട് കളിയിലും റിങ്കു സിംഗ് ആയിരുന്നു ടോപ്പ് സ്കോറർ.
ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെ സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ റിങ്കു ബീസ്റ്റ് മോഡിലായിരുന്നു. അവസാന ഓവറിൽ ദിഗ്വേഷ് റാഠിക്കെതിരെ നേടിയ നാല് സിക്സ് അടക്കം റിങ്കു 51 പന്തിൽ 83 റൺസ് നേടി പുറത്താവാതെ നിന്നു. അഞ്ച് പേർ ഒറ്റയക്കത്തിന് പുറത്തായ കളിയിൽ 34 റൺസ് നേടിയ കാമറൂൺ ഗ്രീൻ ആയിരുന്നു കൊൽക്കത്തയുടെ അടുത്ത ടോപ്പ് സ്കോറർ. 7 വിക്കറ്റ് നഷ്ടത്തിൽ 93 റൺസെന്ന നിലയിൽ നിന്ന് കൊൽക്കത്ത കളി അവസാനിപ്പിക്കുന്നത് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെന്ന നിലയിലാണ്. എട്ടാം വിക്കറ്റിൽ 52 റൺസിൻ്റെ അപരാജിത കൂട്ടുകെട്ടിൽ സുനിൽ നരേൻ്റെ സമ്പാദ്യം വെറും നാല് റൺസ്.
മറുപടി ബാറ്റിംഗിൽ എയ്ഡൻ മാർക്രമിനെ ഒരു തകർപ്പൻ ക്യാച്ചിലൂടെ മടക്കി ആരംഭിച്ച റിങ്കു പിന്നീട് മുകുൾ ചൗധരി, ഹിമ്മത് സിംഗ്, ജോർജ് ലിൻഡെ എന്നിവരെയും പിടികൂടി. സൂപ്പർ ഓവറിൽ വീണ്ടും മാർക്രം റിങ്കുവിൻ്റെ കൈകളിൽ അവസാനിച്ചു. റോവ്മൻ പവൽ ബൗണ്ടറി ലൈനിൽ നിന്ന് ക്യാച്ചെടുത്ത് അത് താരത്തിന് കൈമാറുകയായിരുന്നു. സൂപ്പർ ഓവറിൽ രണ്ട് റൺ വിജയലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്തയെ ആദ്യ പന്തിൽ ബൗണ്ടറിയടിച്ച റിങ്കു അനായാസ വിജയത്തിലെത്തിക്കുകയും ചെയ്തു. സൂപ്പർ ഓവറിൽ ഒരു റൺ വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ സുനിൽ നരേന് പ്രത്യേക പരാമർശം.
