നെടുമങ്ങാട് ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ മരണത്തില്‍ അമ്മയും പങ്കാളിയും റിമാൻഡിൽ. അമ്മ അഖിലയും പങ്കാളി അഷ്‌കറിനെയുമാണ് കോടതി റിമാൻഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.കുഞ്ഞിനെ ഉപദ്രവിച്ചതായി അമ്മയുടെ പങ്കാളി അഷ്കർ പൊലീസിനോട് സമ്മതിച്ചു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കുട്ടിയുടെ അമ്മ അഖിലയുടെ പങ്കാളി അഷ്കർ കുറ്റം സമ്മതിച്ചത്.അഷ്കർ കുട്ടിയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഭക്ഷണം കൊടുക്കുന്നതിനിടെ കുട്ടി കരഞ്ഞപ്പോൾ പ്രകോപിതനായി മർദ്ദിച്ചു. തല ഭിത്തിയിലിടിപ്പിച്ചു എന്നായിരുന്നു അഷ്കറിന്റെ മൊഴി.ഇടിയുടെ ആഘാതത്തിൽ കുഞ്ഞിന്‍റെ ബോധം നഷ്ടമായി. തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അതിനിടെ കുഞ്ഞിന്‍റെ ശരീരത്തിൽ മരണകാരണമായ മർദനങ്ങൾ ഉൾപ്പടെ 51 മുറിവുകൾ കണ്ടെത്തി. പൊള്ളിച്ചതിന്‍റെ പാടും കുട്ടിയുടെ ശരീരത്തിലുണ്ട്. ലൈറ്റർ ഉപയോഗിച്ചാണ് കുഞ്ഞിനെ പൊള്ളിച്ചത് എന്നാണ് അഷ്കർ പറഞ്ഞത്.
കുട്ടിയെ അഷ്കർ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്നും ഇതേക്കുറിച്ച് അഖിലയോട് പറഞ്ഞിട്ടുണ്ട് എന്നുമാണ് നാട്ടുകാർ പറയുന്നത്. ഒരു മാസം മുൻപാണ് കുട്ടിയുമൊത്ത് അഖില അഷ്കറിനൊപ്പം താമസം തുടങ്ങിയത്.അതേസമയം,രാവിലെ പൊലീസ് സംഘം അഷ്കറുമായി കരിക്കുഴിയിലെ വാടക വീട്ടിൽ വീടിനകത്തും പരിസരത്തും തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് വലിയ തോതിൽ പൊലീസുകാരെ വിന്യസിച്ചിരുന്നു. പ്രകോപിതരായ നാട്ടുകാരും പൊലീസും തമ്മിൽ വാക്കേറ്റം ഉണ്ടായി. കേസിലെ മറ്റൊരു പ്രതിയായ കുട്ടിയുടെ അമ്മ അഖിലയെ തെളിവെടുപ്പിന് എത്തിച്ചിട്ടില്ല.
