വഖഫ് ഹർജിയിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വഖഫ് മന്ത്രി എൻ. ഷംസുദ്ദീൻ. വിഷയത്തിൽ ഉയർന്ന ആശങ്കകൾ മതസംഘടനകളെ ബോധ്യപ്പെടുത്തുമെന്നും വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടില്ല എന്നും മന്ത്രി വ്യക്തമാക്കി.ബോർഡിന്റെ പ്രവർത്തനങ്ങളിൽ യാതൊരുവിധ ഒത്തുകളിയുമില്ലെന്ന് പറഞ്ഞ മന്ത്രി മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് മാനദണ്ഡങ്ങൾ പൂർണ്ണമായി ലംഘിച്ചാണ് ബോർഡ് രൂപീകരിച്ചതെന്ന് ആരോപിച്ചു. നിലവിൽ ബോർഡുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുള്ള നാല് ഹർജികളും തള്ളിക്കളയണമെന്നാണ് അഡ്വക്കേറ്റ് ജനറൽ വഴി സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളതെന്നും വഖഫ് വിഷയത്തിൽ സർക്കാർ എവിടെയും വിട്ടുവീഴ്ചയോ ഒത്തുകളിയോ നടത്തിയിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ മന്ത്രിയുടെ വിശദീകരണത്തെ തള്ളി മുൻമന്ത്രി പി. രാജീവ് രംഗത്തെത്തി. ഹൈക്കോടതിയിൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം ലീഗ് നിർദേശിച്ച സ്പെഷ്യൽ പ്ലീഡർ മുഖേനയാണെന്നും, വഖഫ് ഭേദഗതിയിലെ അനുഛേദം 14 നടപ്പാക്കുന്നതിന് ബിജെപി പോലും കാണിക്കാത്ത താൽപര്യമാണ് ലീഗ് പ്രകടിപ്പിച്ചതെന്നും പി രാജീവ് ആരോപിച്ചു.സർക്കാർ നൽകിയ സത്യവാങ്മൂലത്തെക്കുറിച്ച് വകുപ്പ് മന്ത്രിക്ക് അറിവില്ലായിരുന്നുവെങ്കിൽ അദ്ദേഹം ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്നും പി. രാജീവ് ആവശ്യപ്പെട്ടു.ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പുറത്തുവന്നതോടെ വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട സർക്കാരിന്റെ യഥാർത്ഥ നിലപാടിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം കൂടുതൽ ശക്തമാകുകയാണ്.
