തിരുവനന്തപുരം ഊളമ്പാറ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘം വിശദപരിശോധന നടത്തി. ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും കുറവ്, സുരക്ഷാ സംവിധാനങ്ങൾ, രോഗി പരിചരണ സൗകര്യങ്ങൾ എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം വിശദ റിപ്പോർട്ട് തയ്യാറാക്കി ഹൈക്കോടതിയിൽ സമർപ്പിക്കും.അക്രമാസക്തരാകുന്ന രോഗികളെ നിയന്ത്രിക്കാൻ നിലവിലുള്ള സംവിധാനങ്ങൾ, ചികിത്സയും സുരക്ഷയും ഉറപ്പാക്കാനുള്ള നടപടികൾ, പരിശീലനം ലഭിച്ച സുരക്ഷാ ജീവനക്കാരുടെ ലഭ്യത, രോഗികൾ രക്ഷപ്പെടുന്നത് തടയാനുള്ള അടിസ്ഥാന സൗകര്യങ്ങൾ, ചികിത്സയ്ക്ക് ശേഷം രോഗികളുടെ പുനരധിവാസ സംവിധാനങ്ങൾ എന്നിവ സംഘം വിലയിരുത്തി.
സംസ്ഥാനത്തെ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ സുരക്ഷാ ഓഡിറ്റ് നടത്താൻ ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട നേപ്പാൾ സ്വദേശിയായ മാനസിക വെല്ലുവിളി നേരിടുന്ന ഒരാൾ മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ സ്വമേധയാ ഇടപെടൽ.ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി, അമിക്കസ് ക്യൂറി രാംകുമാർ നമ്പ്യാർ എന്നിവരടങ്ങിയ സംഘമാണ് ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ നേരിട്ടെത്തി പരിശോധന നടത്തിയത്. പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി തുടർനടപടികൾ സ്വീകരിക്കും.
