ഗവൺമെന്റ് പ്ലീഡർ നിയമന വിവാദത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു. സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനെതിരെ വി.ഡി. സതീശൻ അനുകൂല വിഭാഗം പരസ്യമായി രംഗത്തെത്തിയതോടെ ഭിന്നത കൂടുതൽ പ്രകടമായി. പാർട്ടി ഫോറങ്ങൾക്ക് പുറത്തുള്ള പ്രതികരണങ്ങൾക്ക് പിന്നിൽ അജണ്ടയുണ്ടെന്നാണ് വി.ഡി. അനുകൂല നേതാക്കളുടെ ആരോപണം.
തേവര കോളേജിലെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി മുഖം കൊടുക്കാതെ മടങ്ങിയെന്ന് ആരോപിച്ച് അലോഷ്യസ് സേവ്യർ പ്രതികരിച്ചതിന് പിന്നാലെയാണ് കെഎസ്‌യു ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലി വിമർശനവുമായി രംഗത്തെത്തിയത്. സംസ്ഥാന അധ്യക്ഷന് അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിൽ അത് പാർട്ടി ഫോറങ്ങളിൽ ഉന്നയിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
അതേസമയം, ശരത്തിന്റെയും ജിയോൺ ജെയിംസിന്റെയും നിയമനവുമായി ബന്ധപ്പെട്ട് അലോഷ്യസ് സേവ്യർ ഉന്നയിച്ച ആരോപണങ്ങളെ വി.ഡി. വിഭാഗം തള്ളി. മറുവശത്ത്, എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ അലോഷ്യസിനെ പിന്തുണച്ച് ബാനർ ഉയർന്നു. കെഎസ്‌യു പ്രവർത്തകർക്ക് അഭിപ്രായം പറയുന്നതിൽ തെറ്റില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.വിവാദത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും രംഗത്തെത്തി. കെഎസ്‌യുവിനെ അവഹേളിക്കുന്നത് രക്തസാക്ഷികളുടെ ത്യാഗത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് കെപിസിസി സെക്രട്ടറി പി.എം. നിയാസും പ്രതികരിച്ചു.
ഇതിനിടെ, കൂടിക്കാഴ്ചയ്ക്ക് സമയം നിഷേധിച്ചെന്ന അലോഷ്യസ് സേവ്യറിന്റെ ആരോപണത്തിൽ വിശദീകരണവുമായി വി.ഡി. സതീശന്റെ ഓഫീസും രംഗത്തെത്തി. സമയം തേടിയ ദിവസം മുഖ്യമന്ത്രി കൊല്ലത്തായിരുന്നുവെന്നും ഇക്കാര്യം അലോഷ്യസിനെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നുമാണ് വിശദീകരണം.
