സ്കൂൾ വിദ്യാർഥിനികളുടെ ആർത്തവ അവധി സംബന്ധിച്ച നയപ്രഖ്യാപനത്തിന് പിന്നാലെ നടപടികൾ വേഗത്തിലാക്കി സർക്കാർ. വിശദമായ പ്രൊപ്പോസൽ തയ്യാറാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. എന്നാൽ അധ്യാപക-വിദ്യാർഥി സംഘടനകളുടെയും അഭിപ്രായങ്ങൾ സ്വീകരിച്ച ശേഷമാകും അന്തിമ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ബിഗ് ടിവിയോട് പറഞ്ഞു.
യുഡിഎഫ് സർക്കാരിൻ്റെ നയപ്രഖ്യാപന പ്രസംഗത്തിലായിരുന്നു സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസം ആർത്തവ അവധിയെന്ന പ്രഖ്യാപനമുണ്ടായത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതിക്ക് സർക്കാർ തലത്തിൽ ഇടപെടലുണ്ടാകുന്നത്. മാസത്തിൽ മൂന്ന് ദിവസം വീതം അവധി നൽകാനാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായുള്ള തുടർനടപടികളിലേക്ക് സർക്കാർ കടക്കുകയാണ്. വിശദമായ പ്രൊപ്പോസൽ തയ്യാറാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. ഡിഇഒമാരുമായും എഇഒമാരുമായും ഡയറക്ടർ നേരിട്ട് കൂടിക്കാഴ്ച നടത്തും. കൂടാതെ ഫീൽഡ് ഓഫീസർമാരുടെ യോഗവും അടുത്തയാഴ്ച ചേരും. സ്കൂൾതലത്തിൽ നിന്നും അധ്യാപക വിദ്യാർഥി സംഘടനകളോടും ആലോചിച്ച ശേഷമാകും അന്തിമ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ വ്യക്തമാക്കി.
പദ്ധതി നടപ്പായാൽ മാസത്തിൽ മൂന്ന് ദിവസം വീതം പത്ത് മാസത്തേക്ക് 30 ദിവസമാണ് വിദ്യാർഥിനികൾക്ക് നഷ്ടമാവുക. ഇത് പരിഹരിക്കാൻ ശനിയാഴ്ചകൾ അടക്കം സ്പെഷ്യൽ ക്ലാസുകൾ നൽകാനാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്നത്. അതേസമയം ആർത്തവ അവധി പെൺകുട്ടികളുടെ സ്വകാര്യതയെ ബാധിക്കും എന്ന് ആരോപിച്ച് നിരവധി സ്ത്രീകൾ രംഗത്ത് എത്തിയിട്ടുണ്ട്.
