തുടർ തോൽവികളുമായി പതറിയ സൺറൈസേഴ്സ് ക്യാമ്പ്. ഒരു ടി20 ടീമിൽ ബാറ്റിംഗ് നിരയെക്കാൾ പ്രധാനം ബൗളിംഗ് നിരയാണെന്ന വിലയിരുത്തലുകൾക്ക് ശക്തിപകർന്ന് അണ്ടർഫയർ ചെയ്യുന്ന ഹർഷൽ പട്ടേലും ജയ്ദേവ് ഉനദ്കട്ടും. പാറ്റ് കമ്മിൻസ് ടീമിനൊപ്പം ചേർന്നിട്ടില്ല. സൺറൈസേഴ്സിന് ജയിച്ചേ തീരൂ. രാജസ്ഥാൻ റോയൽസിനെതിരായ അടുത്ത കളി ഉനദ്കട്ടും ഹർഷലും പുറത്ത്. പകരം രണ്ട് യുവതാരങ്ങൾ അരങ്ങേറുന്നു. പ്രഫുൽ ഹിംഗെ, സാകിബ് ഹുസൈൻ. കളി അവസാനിക്കുമ്പോൾ സൺറൈസേഴ്സ് വിജയിച്ചത് 57 റൺസിന്. സാകിബും പ്രഫുലും ചേർന്ന് വീഴ്ത്തിയത് എട്ട് വിക്കറ്റ്. ആദ്യ ഓവറിലെ മൂന്ന് വിക്കറ്റ് പ്രകടനം ഹിംഗെയ്ക്ക് ലൈംലൈറ്റ് നൽകിയെങ്കിലും സാകിബ് താൻ എത്ര മികച്ച ടി20 ബൗളറാണെന്ന് ആ കളി തെളിയിച്ചു.
അടുത്ത കളി ചെന്നൈക്കെതിരെ. ഹിംഗെ തല്ലുവാങ്ങി. 10 റൺസിന് ഹൈദരാബാദ് വിജയിച്ചപ്പോൾ ഡെത്ത് ഓവറിലടക്കം അസാമാന്യ കണ്ട്രോളിൽ പന്തെറിഞ്ഞ സാകിബ് വഴങ്ങിയത് 32 റൺസ്. ഒരു വിക്കറ്റ്. ഡൽഹിക്കെതിരായ മത്സരത്തിൽ ഹിംഗെ പുറത്തായി. നാല് ഓവറിൽ 29 റൺസ് വഴങ്ങി സാകിബ് ഒരു വിക്കറ്റിട്ടു. മൂന്ന് കളിയിൽ ആറ് വിക്കറ്റ്. ഒരു പെർഫക്ട് ടി20 ബൗളർ എങ്ങനെയാവണമെന്നതിൻ്റെ പ്രദർശനമായിരുന്നു സാകിബിൻ്റെ 12 ഓവറുകൾ. വേഗതയുണ്ട്, സ്വിങ് ഉണ്ട്, വേരിയേഷനുകളുണ്ട്. ഡെത്ത് ഓവറുകളിൽ യോർക്കറുകളും സ്ലോ കട്ടറുകളും കൊണ്ട് ബാറ്റർമാരെ ക്രീസിൽ നൃത്തം ചെയ്യിക്കുന്ന കാഴ്ച മനോഹരമായിരുന്നു.
2024 സീസണിൽ സാകിബ് കൊൽക്കത്ത ക്യാമ്പിലുണ്ടായിരുന്നു. പ്രാക്ടീസ് മാച്ചുകളിലടക്കം തകർപ്പൻ ഏറ്. കൊൽക്കത്തയ്ക്കായി കളിക്കുമെന്ന് കരുതി. അതുണ്ടായില്ല. അടുത്ത സീസണിൽ കൊൽക്കത്ത സാക്കിബിനെ റിലീസ് ചെയ്തു. 2025 രഞ്ജി സീസണിൽ ബീഹാറിനായി തൻ്റെ ആദ്യ 10 വിക്കറ്റ് നേട്ടം. 2026 സീസണിൽ സൺറൈസേഴ്സിൽ. അതും അവസാനസമയത്ത് കുറേ അൺകാപ്പ്ഡ് താരങ്ങളെ തലങ്ങും വിലങ്ങും വാരിക്കൂട്ടുന്നതിനിടെ സാകിബും ഹൈദരാബാദിലെത്തി. മൂന്ന് കളികൾക്കിപ്പുറം അയാൾ സീസണിലെ ഏറ്റവും ഇമ്പ്രസീവായ ഫാസ്റ്റ് ബൗളർമാരിൽ ഒരാളാണ്.
ഐപിഎലിന് ശേഷം ഇന്ത്യ ഒരേസമയം രണ്ട് ടി20 ടീമുകളെ അണിനിരത്തുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ സാകിബിനായുള്ള ഇന്ത്യൻ ജഴ്സി ഇപ്പോൾ തയ്യാറായിക്കൊണ്ടിരിക്കുകയാവും.
