കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിലാണ് സംസ്ഥാന സർക്കാരിൻ്റെ സിബിഐ അന്വേഷണ ശുപാർശ. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി പി ദിവ്യ ഏക പ്രതിയായ കുറ്റപത്രത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ആണ് ചുമത്തിയത്. പൊലീസിന്റെ അന്വേഷണം സുതാര്യമല്ലെന്നും, ഗൂഢാലോചന അടക്കം അന്വേഷിച്ചില്ല എന്നുമാണ് നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ ആരോപണം.
നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിച്ചതിന് ശേഷം പുനരന്വേഷണം നടത്തിയ പൊലീസ്, തലശേരി സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് കേസിൽ സിബിഐ അന്വേഷണം വരുന്നത്. നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ കാണിച്ച് നൽകിയ ഹർജി പരിഗണിച്ചാണ് കോടതി മാർച്ച് 16ന് പുനരന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടത്. പിപി ദിവ്യയുടെ ഫോൺ കോൾ രേഖകളും, സിസിടിവി ദൃശ്യങ്ങളും, പെട്രോൾ പമ്പ് അപേക്ഷകൻ ടി വി പ്രശാന്ത് സ്വർണം പണയം വെച്ച രേഖകളും അടക്കമാണ് പ്രത്യേക അന്വേഷണസംഘത്തിൻ്റെ റിപ്പോർട്ട്. ഇതിൽ പി പി ദിവ്യയുടെ ഫോൺ കോൾ രേഖകൾ കോടതി നിർദേശിച്ച തീയതിയിലുള്ളത് പൊലീസിന് നൽകാനായില്ല. 2024 ജനുവരി 16 മുതൽ നവംബർ 15 വരെയുള്ള ഫോൺ കോൾ വിവരങ്ങൾ ആണ് കോടതി ആവശ്യപ്പെട്ടത്. ഇതിൽ ആദ്യത്തെ രണ്ടര മാസത്തെ രേഖകൾ ലഭ്യമല്ലെന്ന് ബിഎസ്എൻഎൽ നോഡൽ ഓഫീസർ അറിയിച്ചതായാണ് പൊലീസ് റിപ്പോർട്ട്. നേരത്തേ കേസിൽ അന്വേഷണം പൂർത്തിയാക്കി പൊലീസ് സമർപ്പിച്ച കുറ്റപത്രം ചോദ്യം ചെയ്തായിരുന്നു നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയുടെ ഹർജി.
2024 ഒക്ടോബർ 15ന് പുലച്ചെയാണ് കണ്ണൂർ എഡിഎം നവീൻ ബാബുവിനെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. നവീൻ ബാബുവിന് പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ചതുമായി ബന്ധപ്പെട്ട് തലേ ദിവസം കണ്ണൂർ കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കപ്പെടാത്ത അതിഥിയായി അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ എത്തി.പെട്രോൾ പമ്പിൻ്റെ അനുമതിക്കായി സംരംഭകനിൽ നിന്ന് നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ചടങ്ങിൽ പി പി ദിവ്യ ആരോപിച്ചു. വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്നുമായിരുന്നു ദിവ്യയുടെ പ്രസംഗം.
നവീൻ ബാബുവിൻ്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു. പി പി ദിവ്യ മാത്രമല്ല കേസിൽ ഉൾപ്പെട്ടിട്ടുള്ളതെന്നും, ഗൂഢാലോചന ഉണ്ടെന്നുമാണ് കുടുംബത്തിൻ്റെ ആരോപണം. കേസിൽ പ്രതിയാതോടെ പി പി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയ സിപിഐഎം, ജില്ലാ കമ്മിറ്റിയിൽ നിന്ന് പി പി ദിവ്യയെ പുറത്താക്കുകയും ചെയ്തിരുന്നു.
