പാചകവാതക ക്ഷാമം മൂലം ഉച്ചഭക്ഷണ വിതരണം മുടങ്ങുമെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ അധ്യാപകർ. പല സ്‌കൂളുകളിലും ഉച്ചഭക്ഷണത്തിനുള്ള അരി ലഭിച്ചെങ്കിലും എൽപിജി സിലിണ്ടറുകൾ ഇതുവരെ ലഭിച്ചിട്ടില്ല. ഉച്ചഭക്ഷണ വിതരണം മുടങ്ങാതിരിക്കാൻ എന്ത് ചെയ്യുമെന്ന് അറിയാത്ത അവസ്ഥയിലാണ് പ്രധാനാധ്യാപകർ.
പ്രവേശനോത്സവം വർണാഭമായി നടത്തുമ്പോഴും സ്‌കൂളുകളിലെ പ്രധാന അധ്യാപകർ ആശങ്കയിലാണ്. വിറകടുപ്പുകൾ പൊളിച്ചുമാറ്റാൻ രണ്ട് വർഷം മുമ്പ് കർശന നിർദേശമുണ്ടായിരുന്നതിനാൽ പല സ്ഥലത്തും താത്കാലിക അടുപ്പ് നിർമിച്ചാണ് സ്കൂളുകളിൽ ആഹാരം പാകം ചെയ്യുന്നത്. നിലവിൽ ഉച്ച ഭക്ഷണത്തിനുള്ള അരി എത്തിയെങ്കിലും പാചക വാതകം ഇതുവരെ എത്തിയിട്ടില്ല. നൂറ് കുട്ടികൾക്ക് ഒരു മാസം മിനിമം രണ്ട് വലിയ വാണിജ്യ സിലിണ്ടറുകൾ വേണ്ടിവരും. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് കൂടുതൽ സിലിണ്ടറുകൾ വേണ്ടിവരുന്ന സ്‌കൂളുകളും ഉണ്ട്.
നിലവിൽ ഗ്യാസ് ഏജൻസിയിൽ നിന്ന് സ്കൂളുകളിലേക്ക് സിലിണ്ടർ എത്തിക്കും. എന്നാൽ എത്രയെണ്ണം നിലവിലെ പ്രതിസന്ധി സമയത്ത് നൽകുമെന്നതിൽ വ്യക്തതയില്ല . സ്‌കൂൾ അധികൃതർ ഏജൻസി ഓഫീസിൽ വിളിച്ച് ബുക്ക് ചെയ്യണം. ഓൺലൈൻ ബുക്കിംഗും നിർത്തി. വിറക് അടുപ്പിലേക്ക് പാചകം മാറ്റണമെങ്കിൽ സർക്കാർ നിർദേശം വേണം. പക്ഷേ, മഴക്കാലത്ത് വിറക് കിട്ടാൻ കൂടുതൽ പ്രയാസകരമാകും. പാചകവാതകം ലഭിക്കാത്തതിനാൽ പ്രധാനാധ്യാപകർക്ക് ജോലിസമ്മർദം കൂടുകയാണ്. മെനു പ്രകാരമുള്ള ഉച്ചഭക്ഷണം മാത്രം പോരാ; ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും കുട്ടികൾക്കു നൽകേണ്ടതുണ്ട്. ഇവയ്ക്കെല്ലാം എന്ത് പരിഹാരമാർഗം എന്താണെന്ന് ആലോചിക്കുകയാണ് പ്രധാനധ്യാപകർ.
