കൊച്ചി നഗരത്തിലടക്കം ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് ഒരാഴ്ച നീളുന്ന പ്രത്യേക പരിശോധനാ ഡ്രൈവ് ആരംഭിച്ചു. മൊബൈൽ ലാബിന്റെ സഹായത്തോടെ ഹോട്ടലുകൾ, തട്ടുകടകൾ, ശീതളപാനീയ വിൽപ്പന കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് മിന്നൽ പരിശോധന. വൃത്തിഹീനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
അൽ റീം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ചിലർക്ക് ഷിഗെല്ല സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പരിശോധന ശക്തമാക്കിയത്. കുടിവെള്ളം, ഐസ് എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചിട്ടുണ്ട്. ആദ്യദിനത്തിൽ കലൂർ, കടവന്ത്ര മേഖലകളിലെ ഏഴ് സ്ഥാപനങ്ങൾ പരിശോധിച്ചപ്പോൾ ആറ് സ്ഥാപനങ്ങളിൽ കുടിവെള്ള പരിശോധനാ റിപ്പോർട്ട് ഉണ്ടായിരുന്നില്ല. ന്യൂനതകൾ കണ്ടെത്തിയ രണ്ട് ഹോട്ടലുകൾക്ക് പിഴയും ചുമത്തി.
ആരോഗ്യവകുപ്പ്, ഫുഡ് സേഫ്റ്റി വകുപ്പ്, കൊച്ചി കോർപ്പറേഷന്റെ ആരോഗ്യവിഭാഗം, പൊലീസ് എന്നിവർ സംയുക്തമായാണ് പരിശോധന നടത്തുന്നത്. സ്ഥാപനങ്ങളുടെ ലൈസൻസ്, കുടിവെള്ള പരിശോധനാ സർട്ടിഫിക്കറ്റ്, ജീവനക്കാരുടെ ഹെൽത്ത് കാർഡ് എന്നിവ പരിശോധിക്കുന്നുണ്ട്. നിയമലംഘനം കണ്ടെത്തിയാൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
അതേസമയം, രോഗവ്യാപനത്തിന് കാരണം ജല അതോറിറ്റി വിതരണം ചെയ്ത വെള്ളമാണെന്നാണ് ചില വ്യാപാരികളുടെ ആരോപണം. ഇതുസംബന്ധിച്ച് നേരത്തേ പരാതി നൽകിയിരുന്നെങ്കിലും ഗൗരവമായി പരിഗണിച്ചില്ലെന്നാണ് അവരുടെ വിമർശനം. ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കാൻ ഒരാഴ്ചയിലേറെ സമയമെടുക്കുമെന്നതിനാൽ, നിലവിലെ നടപടി വൈകിയതും ജനങ്ങളുടെ ആശങ്ക അകറ്റാൻ പര്യാപ്തമല്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്
