സർക്കാർ അഭിഭാഷക നിയമനത്തെ ചൊല്ലി കോൺഗ്രസിൽ ഭിന്നത ശക്തമാകുന്നതിനിടെ പ്രശ്നപരിഹാരത്തിന് പാർട്ടി നേതൃത്വം ഇടപെട്ടേക്കും. സർക്കാരിന്റെ തുടക്കത്തിൽ തന്നെ ആഭ്യന്തര പ്രതിഷേധം രൂക്ഷമാകുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് മുതിർന്ന നേതാക്കൾ.
സർക്കാർ അഭിഭാഷക പാനലിലേക്ക് ജിയോണ ജെയിംസിനെ നിർദേശിച്ച എം.പി. ഡീൻ കുര്യാക്കോസിന്റെ നടപടിക്കെതിരെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു എന്നിവയ്ക്കുള്ളിൽ പ്രതിഷേധം തുടരുകയാണ്. പാർട്ടി പ്രവർത്തകരുടെയും സംഘടനാ നിലപാടുകളുടെയും വികാരം അവഗണിച്ചുള്ള മുഖ്യമന്ത്രിയുടെ സമീപനം അംഗീകരിക്കാനാകില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്.
പല സുപ്രധാന വിഷയങ്ങളിലും മന്ത്രിസഭാ യോഗത്തിൽ പോലും വേണ്ടത്ര ചർച്ച നടക്കുന്നില്ലെന്ന വിമർശനവും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്. വി.ഡി. സതീശന്റെ നിലപാടുകൾക്കെതിരെ പരസ്യ പ്രതികരണം തുടരാനാണ് കെ.സി. അനുകൂല വിഭാഗത്തിന്റെ തീരുമാനം.അതേസമയം, നിലവിലെ സാഹചര്യത്തിൽ സർക്കാർ അഭിഭാഷക പാനലിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന സൂചന.
