തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ ടെക്നിക്കൽ ജീവനക്കാരിയായ രജിതയുടെ മരണത്തിൽ ജോലിസ്ഥലത്തെ സമ്മർദ്ദം ചൂണ്ടിക്കാട്ടുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ജോലിയുമായി ബന്ധപ്പെട്ട രേഖകൾ കാണാതായതും മറ്റ് ഔദ്യോഗിക ഉത്തരവാദിത്വങ്ങളുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുറിപ്പിലെ സൂചന. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിൽ, കോടതിയുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക രേഖ കാണാതായ വിവരം രണ്ട് ദിവസം മുൻപേ തന്നെ രജിത സഹപ്രവർത്തകരോട് പങ്കുവെച്ചിരുന്നതായി വ്യക്തമായി. കൂടാതെ, എതിർകക്ഷിക്ക് നൽകേണ്ട ഒരു സമൻസ് സമയബന്ധിതമായി കൈമാറാൻ കഴിയാതിരുന്നതും രജിതയെ മാനസികമായി അലട്ടിയിരുന്നതായാണ് വിവരം.
ശ്രീകാര്യം പൗഡിക്കോണത്തെ വീട്ടിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് രജിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിയിൽ തുടരാൻ താൽപര്യമില്ലെന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി രജിത വീട്ടുകാരോട് പറഞ്ഞിരുന്നതായും കുടുംബം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.കാണാതായ കോടതി രേഖയെക്കുറിച്ചും സമൻസ് കൈമാറുന്നതിൽ ഉണ്ടായ വീഴ്ചയെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തും. ജോലിസ്ഥലത്തെ സമ്മർദ്ദമുൾപ്പെടെയുള്ള സാഹചര്യങ്ങൾ മരണത്തിലേക്ക് നയിച്ചിട്ടുണ്ടോയെന്ന് വിശദമായി പരിശോധിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
