കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സിപിഐഎമ്മിനെ 68-ാം പ്രതിയാക്കിയതിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പാർട്ടി. പി.എം.എൽ.എ നിയമം ദുരുപയോഗം ചെയ്ത് സിപിഐഎമ്മിനെ രാഷ്ട്രീയമായി ലക്ഷ്യമിടുകയാണെന്ന് ആരോപിച്ച് തിങ്കളാഴ്ച തൃശ്ശൂർ ഇ.എം.എസ് സ്ക്വയറിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.ഇഡി സമർപ്പിച്ച കുറ്റപത്രത്തിലാണ് സിപിഐഎമ്മിനെ 68-ാം പ്രതിയാക്കിയത്. ഡൽഹി മദ്യനയ കേസിൽ ആം ആദ്മി പാർട്ടിയെ പ്രതിയാക്കിയതിന് ശേഷം ഒരു രാഷ്ട്രീയ പാർട്ടിയെ പ്രതിയാക്കുന്ന അപൂർവ നടപടിയാണിതെന്ന് സിപിഐഎം ചൂണ്ടിക്കാട്ടുന്നു.
ഈ മാസം 21-ന് കേസ് പരിഗണിക്കുമ്പോൾ കൊച്ചിയിലെ പി.എം.എൽ.എ പ്രത്യേക കോടതിയിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദറിന് നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പാർട്ടി തീരുമാനിച്ചത്.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയെ അടിച്ചമർത്താൻ കേന്ദ്രസർക്കാർ പി.എം.എൽ.എ നിയമം ദുരുപയോഗം ചെയ്യുകയാണെന്നാണ് സിപിഐഎമ്മിന്റെ ആരോപണം.തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് തൃശ്ശൂർ ഇ.എം.എസ് സ്ക്വയറിൽ നടക്കുന്ന പ്രതിഷേധ സംഗമം സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
