സംസ്ഥാനത്ത് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ ആശങ്കയുണർത്തുന്ന നിലയിൽ തുടരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ പോക്സോ നിയമപ്രകാരം കേരളത്തിൽ 37,035 കേസുകൾ രജിസ്റ്റർ ചെയ്തതായി സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ. ബിഗ് ടിവിക്ക് ലഭിച്ച എക്സ്ക്ലൂസീവ് വിവരങ്ങളാണിത്.
ജില്ലാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മലപ്പുറത്താണ്. ഇവിടെ 4,311 കേസുകളാണ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം റൂറലിൽ 3,419 കേസുകളുമായി രണ്ടാം സ്ഥാനവും, എറണാകുളം റൂറലിൽ 2,281 കേസുകളുമായി മൂന്നാം സ്ഥാനവുമാണ്.
അറസ്റ്റുകളുടെ എണ്ണത്തിലും മലപ്പുറമാണ് മുന്നിൽ. 353 പേരാണ് ജില്ലയിൽ അറസ്റ്റിലായത്. പാലക്കാട് 262 അറസ്റ്റുകളുമായി രണ്ടാം സ്ഥാനത്തും, തൃശൂർ സിറ്റി 251 അറസ്റ്റുകളുമായി മൂന്നാം സ്ഥാനത്തുമാണ്.അതേസമയം, രജിസ്റ്റർ ചെയ്ത 37,035 കേസുകളിൽ 3,097 കേസുകളിലാണ് പ്രതികൾക്ക് ശിക്ഷ ലഭിച്ചത്. പോക്സോ കേസുകളിൽ കൂടുതലായും പ്രതികളാകുന്നത് കുട്ടികളുടെ ബന്ധുക്കളോ പരിചയക്കാരോ സമീപവാസികളോ ആണെന്നതും കണക്കുകൾ വ്യക്തമാക്കുന്നു.
വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കി ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ലൈംഗിക ചൂഷണത്തിലേക്ക് നയിക്കുകയും ചെയ്യുന്ന സൈബർ കുറ്റകൃത്യങ്ങളും വർധിച്ചുവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ രക്ഷിതാക്കളും സമൂഹവും കൂടുതൽ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണിതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
