മെഡിക്കൽ കോളേജുകളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകുന്ന പൊതിച്ചോറ് പദ്ധതി തുടരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്. ബാനറും കൊടിയും കെട്ടി പൊതിച്ചോറ് വിതരണം പാടില്ലെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പ്രസ്താവനയോടാണ് പ്രതികരണം.സർക്കാർ തടയുന്നതുവരെ പൊതിച്ചോറ് വിതരണം തുടരുമെന്ന് വസീഫ് പറഞ്ഞു. എല്ലാ മെഡിക്കൽ കോളേജുകളിലും മതിയായ കമ്മ്യൂണിറ്റി കിച്ചണുകൾ ഇല്ലാത്ത സാഹചര്യത്തിലാണ് പദ്ധതി തുടരുന്നതെന്നും വസീഫ് വ്യക്തമാക്കി. സർക്കാർ എല്ലാ മെഡിക്കൽ കോളേജുകളിലും കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിച്ച് ആർക്കും ഭക്ഷണം മുടങ്ങാത്ത സാഹചര്യം ഒരുക്കിയാൽ അതിനെ സ്വാഗതം ചെയ്യുമെന്നും വസീഫ് കൂട്ടിച്ചേർത്തു.
പൊതിച്ചോറ് വിഷയത്തിൽ അനാവശ്യ ഈഗോ ഒഴിവാക്കി ക്രിയാത്മകമായ ചർച്ചകൾ നടത്തണമെന്ന് പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ ആവശ്യപ്പെട്ടു. എല്ലാ പ്രവർത്തനങ്ങളെയും മോശമായി ചിത്രീകരിക്കുന്ന സമീപനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ആരോഗ്യമന്ത്രിയുടെ നിലപാടിനെ പിന്തുണച്ച് സി.എച്ച്. സെന്ററും രംഗത്തെത്തി. ഭക്ഷണവും മറ്റ് സഹായങ്ങളും നൽകാൻ രാഷ്ട്രീയ കൊടിയോ ബാനറോ കെട്ടേണ്ട ആവശ്യമില്ലെന്ന് സി.എച്ച്. സെന്റർ മുൻ ജനറൽ സെക്രട്ടറി എം.എ. റസാഖ് മാസ്റ്റർ എം.എൽ.എ പറഞ്ഞു.സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ ദിവസേന ഏകദേശം 40,000 പേർക്ക് ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് പദ്ധതിയിലൂടെ ഭക്ഷണം വിതരണം ചെയ്യുന്നതായാണ് സംഘടനയുടെ അവകാശവാദം.
