കെഎസ്ആർടിസി ജീവനക്കാർക്ക് റദ്ദാക്കിയ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി തൊഴിലാളി സംഘടനകൾ രംഗത്ത്. സർക്കാർ അനുകൂല തീരുമാനം കൈക്കൊണ്ടില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് സംഘടനകളുടെ മുന്നറിയിപ്പ്. അതേസമയം, പ്രിയദർശിനി പദ്ധതിയുടെ സാമ്പത്തിക ബാധ്യതയും കോർപ്പറേഷന്റെ പ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് തൊഴിലാളി സംഘടനകളുടെ ആരോപണം.
ജീവനക്കാർക്ക് ലഭിച്ചിരുന്ന പി.എഫ്, സറണ്ടർ, ബാറ്റ തുടങ്ങിയ ആനുകൂല്യങ്ങൾ റദ്ദാക്കിയെന്നും, വിവിധ വിഭാഗങ്ങളിലെ ജീവനക്കാർക്ക് വർഷങ്ങളായി ലഭിക്കേണ്ട അലവൻസുകൾ പോലും നൽകുന്നില്ലെന്നും സംഘടനകൾ ആരോപിക്കുന്നു. ഇൻസ്പെക്ടർമാർ, സ്റ്റേഷൻ മാസ്റ്റർമാർ, വെഹിക്കിൾ സൂപ്പർവൈസർമാർ, മെക്കാനിക്കുകൾ ഉൾപ്പെടെയുള്ള ജീവനക്കാരാണ് ഇതുമൂലം ബാധിക്കപ്പെടുന്നതെന്നാണ് ഇവരുടെ വാദം.
പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി ഉണ്ടായ സാമ്പത്തിക ബാധ്യത സർക്കാർ പൂർണമായി നികത്താത്തതിനാൽ കെഎസ്ആർടിസിയുടെ ദൈനംദിന പ്രവർത്തനങ്ങൾ പോലും പ്രതിസന്ധിയിലാണെന്നും തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ജീവനക്കാരുടെ ആനുകൂല്യങ്ങൾ പുനഃസ്ഥാപിച്ച് സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും അവർ ആവശ്യപ്പെടുന്നു.അതേസമയം, ജീവനക്കാരുടെ ആവശ്യങ്ങൾ ഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും വിഷയം സജീവ പരിഗണനയിലാണെന്നും കെഎസ്ആർടിസി മാനേജ്മെന്റ് അറിയിച്ചു.
