കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ വ്യവസായ വകുപ്പ് നൽകിയ അനുമതി ഉത്തരവിന്റെ ആധികാരികത ചോദ്യം ചെയ്ത് സിബിഐ ഹൈക്കോടതിയിൽ. ഉത്തരവിൽ വ്യവസായ വകുപ്പ് സെക്രട്ടറിയുടെ ഒപ്പില്ലെന്ന് ചൂണ്ടിക്കാട്ടിയ സിബിഐയുടെ വാദം പരിഗണിച്ച കോടതി, സെക്രട്ടറിയുടെ നേരിട്ടുള്ള ഒപ്പുള്ള പകർപ്പ് സിബിഐക്ക് കൈമാറാൻ നിർദേശിച്ചു.
പ്രോസിക്യൂഷൻ അനുമതി ഉത്തരവിൽ നേരിട്ടോ ഡിജിറ്റൽ ആയോ സെക്രട്ടറിയുടെ ഒപ്പ് നിർബന്ധമാണെന്നും, ഇല്ലെങ്കിൽ ഉത്തരവിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടാമെന്നും കോടതി നിരീക്ഷിച്ചു. വിചാരണ ഘട്ടത്തിലും ഇത് നിയമപരമായ സംശയങ്ങൾക്ക് ഇടയാക്കുമെന്ന ഹർജിക്കാരന്റെ വാദവും കോടതി പരിഗണിച്ചു.
കേസിലെ അന്വേഷണ പുരോഗതി ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുന്നതിനായി സിബിഐയെ കക്ഷിചേർക്കാനും കോടതി ഉത്തരവിട്ടു. കേസിന്റെ തുടർനടപടികൾ ഹൈക്കോടതി നിരീക്ഷിക്കുമെന്നും വ്യക്തമാക്കി.അതേസമയം, വിഷയത്തിൽ ഉദ്യോഗസ്ഥർക്കെതിരായ കോടതിയലക്ഷ്യ നടപടിയിൽ പ്രതിചേർക്കണമോ, മാപ്പ് സ്വീകരിക്കണമോയെന്ന കാര്യത്തിൽ വിശദമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചു. കേസ് തുടർപരിഗണനയ്ക്കായി മാറ്റി.
