കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കരാർ കമ്പനിയുടെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ അമിക്കസ് ക്യൂറി റിപ്പോർട്ട്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി അഞ്ചുതവണ നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചെന്നും, മണ്ണ് നീക്കം ഉറപ്പാക്കുന്നതിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഫലപ്രദമായി ഇടപെട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പാലത്തിന് സമീപം ടൺ കണക്കിന് മണ്ണ് കൂട്ടിയിട്ടത് അപകടസാധ്യത വർധിപ്പിക്കുമെന്ന് വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി പലതവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അമിക്കസ് ക്യൂറി രഞ്ജിത്ത് തമ്പാൻ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ മുന്നറിയിപ്പുകൾ അവഗണിച്ചതാണ് ദുരന്തത്തിന് പ്രധാന കാരണമായതെന്നും റിപ്പോർട്ടിൽ വിലയിരുത്തുന്നു.
പരിസ്ഥിതി അനുമതിയുള്ള പദ്ധതിയായതിനാൽ ദുരന്തനിവാരണ അതോറിറ്റിയുടെ ഇടപെടൽ ആവശ്യമില്ലെന്ന നിലപാട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സ്വീകരിച്ചതും ഗുരുതര വീഴ്ചയാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്നും, പരിസ്ഥിതി അനുമതിയിലെ മണ്ണ് നിക്ഷേപവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ കരാർ കമ്പനി ലംഘിച്ചോയെന്ന് അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
കരാർ കമ്പനിയുടെ സുരക്ഷാ വീഴ്ചകളും നിയമലംഘനങ്ങളും അന്വേഷിക്കണമെന്നും, തൊഴിലാളികൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോയെന്ന് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. മണ്ണ് നീക്കം ചെയ്യുന്നതിനായി കൃത്യമായ പ്രവർത്തന പദ്ധതി തയ്യാറാക്കണമെന്നും നിർദേശമുണ്ട്.അതേസമയം, ദുരന്തത്തിൽ മരിച്ച ഏഴുപേരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
