തിരുവനന്തപുരം പത്മഭസ്വാമി ക്ഷേത്രത്തിലെ സ്വർണവും അമൂല്യ വസ്തുക്കളും കാണാതായെന്ന ഇന്റലിജൻസ് റിപ്പോർട്ട് വ്യാജമെന്ന് ഭക്തജന കൂട്ടായ്മ. സ്വർണം കളവ് പോയെന്ന വാർത്ത ഭക്തജന സമൂഹത്തെ ആശങ്കപ്പെടുത്തുന്നു. പത്മനാഭസ്വാമിയുടെ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്താൻ തയ്യാറാകാത്ത ഭരണസമിതിയുടെ നിലപാട് ദുരൂഹമാണെന്നും ഭക്തജന കൂട്ടായ്മ ആരോപിച്ചു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ വിഗ്രഹത്തിൽ ചാർത്തി ഭക്തർക്ക് ദർശനം സാധ്യമാക്കണമെന്ന് രാജകുടുംബാംഗങ്ങളും തന്ത്രിയും ആവശ്യപ്പെട്ടിട്ടും ഭരണസമിതി മൗനം പാലിക്കുന്നു എന്നാണ് ഭക്തജന കൂട്ടായ്മയുടെ ആരോപണം. പത്മഭസ്വാമി ക്ഷേത്രത്തിൽ പൊലീസ് രാജ് നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. കേന്ദ്രസേനയെ സുരക്ഷയ്ക്ക് നിർത്തേണ്ട ആവശ്യമില്ലെന്നും പറയുന്നു.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ വസ്തുക്കൾ മോഷണം പോയിട്ടുണ്ടെങ്കിൽ കേസ് രജിസ്റ്റർ ചെയ്ത് കണ്ടെത്താനുള്ള നടപടി പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല എന്നും ഭക്തജന കൂട്ടായ്മ ആരോപിക്കുന്നു. ക്ഷേത്രത്തെ തകർക്കാനാണ് വ്യാജ ഇന്റലിജൻസ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും ഇത്തരം ശ്രമങ്ങളിൽ നിന്ന് പൊലീസ് പിന്മാറണമെന്നും ഭക്തജന കൂട്ടായ്മ ആശങ്ക അറിയിച്ചു.
