സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടിലെ ഇ ഡി അന്വേഷണത്തില്‍ നാളെ നിര്‍ണായകം. ഇ ഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നാളെ പരിഗണിക്കും. ഇഡിയുടെ തുടര്‍നീക്കങ്ങള്‍ തടയാന്‍ വീണാ വിജയനും നിയമവഴി തേടുമോയെന്നാണ് ആകാംക്ഷ. ഇഡിയെ പ്രതിരോധിക്കാന്‍ സുപ്രിംകോടതിയിലെ പ്രമുഖ അഭിഭാഷകര്‍ സിഎംആര്‍എല്ലിനായി ഹാജരാകും. അപ്പീലില്‍ അന്തിമ വിധി വരുന്നതുവരെ ഇഡിയുടെ തുടര്‍നടപടികള്‍ വിലക്കണമെന്നാണ് സിഎംആർഎല്ലിന്റെ ആവശ്യം. വിവിധയിടങ്ങളിലെ പരിശോധന, ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും ഇതിനായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണം എന്നും സിഎംആര്‍എല്‍ ഹർജിയിൽ ആവശ്യപ്പെടുന്നു. എന്നാല്‍, നിലവില്‍ ലഭ്യമായ തെളിവുകള്‍ മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ ഹാജരാക്കി, സിഎംആര്‍എല്ലിന്റെ അപ്പീലിനെ എതിര്‍ക്കാനാണ് ഇഡി നീക്കം.
കേസില്‍ ഹൈക്കോടതി തീരുമാനം കേസിന്റെ മുന്നോട്ടുളള അന്വേഷണത്തില്‍ നിര്‍ണായകമാകും. റെയ്ഡുകള്‍ക്ക് ശേഷ, വിശദാംശങ്ങള്‍ പരിശോധിച്ച ഇ ഡി, വീണാ വിജയനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനൊരുങ്ങുന്നതിനിടെയാണ് സിഎംആര്‍എല്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
