നാട്ടിക മുൻ എംഎൽഎ സി സി മുകുന്ദന്റെ വ്യാജ ഒപ്പിട്ട് സാമ്പത്തിക ക്രമക്കേട് നടത്തിയ കേസിൽ പ്രതിക്ക് ഭരണം മാറിയിട്ടും പൊലീസ് സംരക്ഷണം. സി സി മുകുന്ദന്റെ പി എ മസൂദ് കെ വിനോദിനെയാണ് ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയിട്ടും അറസ്റ്റ് ചെയ്യാതെ അന്തിക്കാട് പൊലീസ് സംരക്ഷിക്കുന്നത്. ഇതോടെ കേസിൽ ജാമ്യം തേടി പ്രതി ഹൈക്കോടതിയെ സമീപിച്ചു.
15 വർഷം മുൻ മന്ത്രി വി എസ് സുനിൽ കുമാറിന്റെ പി എ ആയിരുന്ന മസൂദ് കെ വിനോദിനെ സി സി മുകുന്ദന്റെ പി എ ആയി നിയമിച്ചത് സിപിഐ തന്നെയായിരുന്നു. എന്നാൽ എംഎൽഎ പോലും അറിയാതെ ഓഫീസിന്റെ പ്രവർത്തനങ്ങൾ നീങ്ങിയതോടെ മുകുന്ദൻ പാർട്ടിക്ക് പരാതി നൽകി. പരാതി മുഖവിലക്കെടുക്കാതെ പോകുന്നതിനിടയിലായിരുന്നു മസൂദ് വ്യാജ ഒപ്പിട്ട് സാമ്പത്തിക ക്രമക്കേട് നടത്തിയത്. തന്റെ വ്യാജ ഒപ്പിട്ട് 85,400 രൂപയോളം തട്ടിയെന്നും നിരവധി തട്ടിപ്പുകൾ പാർട്ടി നിയോഗിച്ച മുൻ പേഴ്സണൽ അസിസ്റ്റന്റ് ചെയ്തു എന്നുമാണ് സി സി മുകുന്ദന്റെ മൊഴി. സംഭവത്തിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് എടുത്ത കേസ് ആണ് അന്തിക്കാട്ടേക്ക് മാറ്റിയത്.
ജാമ്യമില്ലാ വകുപ്പ് ചുമത്തിയെങ്കിലും ഇതുവരെയും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാതെ പൊലീസ് പ്രതിയെ സംരക്ഷിക്കുന്നു എന്നാണ് ആക്ഷേപം. ഇതിനിടയിലാണ് അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യം തേടി പ്രതി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഭരണം മാറിയിട്ടും മസൂദ് കെ വിനോദിനെ അറസ്റ്റ് ചെയ്യാത്തത് കോൺഗ്രസ്-എൽഡിഎഫ് അന്തർധാരയുടെ ഭാഗമാണെന്നാണ് ബിജെപി ആരോപിക്കുന്നത്.
