കേരളം മഴയില്ലായ്മയിൽ കൈകാലിട്ടടിക്കുമ്പോൾ യൂറോപ്പ് ഉരുകിയൊലിക്കുകയാണ്. ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത ചൂടാണ് ഫ്രാൻസിലും ബ്രിട്ടനിലും സ്പെയിനിലും ജർമനിയിലുമൊക്കെ. യൂറോപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയാണ് പല സ്ഥലങ്ങളിലും രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. വഴിയിലെ ടാർ ഉരുകിപ്പരക്കുകയാണ്. ചെരിപ്പുകൾ പോലും ഉരുക്കുന്ന ചൂടാണ് വഴിയിൽ. വാഹനങ്ങളുടെ ടയറുകൾപോലും ഉരുകുന്നു. ഉഷ്ണതരംഗത്തിൽ യൂറോപ്പിലെ ആകെ മരണം 1400 പിന്നിട്ടു കഴിഞ്ഞു. 15 കോടി ജനങ്ങളാണ് കൊടിയ ചൂടിന്‍റെ കരാളഹസ്തത്തിൽ അമരുന്നത്. ട്രാം ട്രാക്കുകളിൽ നിന്നും റോഡുകളിൽ നിന്നുമുള്ള ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങൾ നിറയെ. ടയറും ചെരിപ്പും ടാറും ഒക്കെ ഉരുകുന്നതാണ് ദൃശ്യങ്ങളുടെയെല്ലാം വിഷയം. നടുറോഡിൽ വച്ച പാനിൽ മുട്ട പൊരിക്കുന്ന ദൃശ്യങ്ങൾ വരെ പുറത്തുവന്നു.
ഫ്രാൻസിൽ രണ്ടാഴ്ചയ്ക്കിടെ മരണം 200 പിന്നിട്ടു. മരിച്ചവരിൽ 85 ശതമാനവും 65 വയസ്സു പിന്നിട്ടവരാണ്. ചെക്ക് റിപ്പബ്ളിക്കിൽ 41.9 ഡിഗ്രിയും ജർമനിയിൽ 41.7 ഡിഗ്രിയും പോളണ്ടിൽ 40.5 ഡിഗ്രിയുമൊക്കെയാണ് താപനില രേഖപ്പെടുത്തിയത്. ജർമനിയിലെ ബർലിനിൽ റോഡ് തണുപ്പിക്കാൻ വെള്ളം പമ്പ് ചെയ്യുന്നുണ്ട്. യുക്രെയ്നിൽ ചൂട് കൂടിയതിനെ തുടർന്ന് വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നപ്പോൾ നിയന്ത്രണം ഏർപ്പെടുത്തി. ജർമനിയിലെ ലെയ്പ്സിഗിൽ ട്രാം ട്രാക്കുകൾ ഉരുകി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ജർമനയിൽ വലിയ തോതിൽ കാട്ടുതീ പടരുന്നുണ്ട്.
മനുഷ്യനിർമിതമായ ദുരന്തം എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. എൽ നിനോയിലേക്കാണ് എല്ലാവരും പഴി ചാരുന്നതെങ്കിലും മനുഷ്യന്‍റെ അഹങ്കാരവും പിടിപ്പുകേടും ചേർന്നുണ്ടാക്കിയതാണ് ഇപ്പോഴത്തെ കാലാവസ്ഥാ പ്രതിസന്ധി എന്നാണ് വാദം. ഫ്രാൻസിന്‍റെ പടിഞ്ഞാറൻ മേഖലകളിൽ 43 ഡിഗ്രിവരെ താപനില ഉയർന്ന സ്ഥിതി ഉണ്ടായി. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ബ്രിട്ടനിലെ ഏറ്റവും ഉയർന്ന ചൂടുള്ള ജൂൺ ദിനം. സ്പെയിൻ, ജർമനി, ഓസ്ട്രിയ, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലെല്ലാം ജൂണിലെ താപനില റെക്കോഡിലെത്തി. ചൂടിൽ നിന്നു രക്ഷപെടാൻ വെള്ളത്തിൽ ഇറങ്ങിക്കിടക്കുന്നവർ മുങ്ങിമരിക്കുന്നതിന്‍റെ റിപ്പോർട്ടുകൾ വരെയാണ് ഫ്രാൻസിൽ നിന്നു പുറത്തുവരുന്നത്.
അസാധാരണമായ ഒരു ഉഷ്ണതരംഗമാണ് ഇപ്പോൾ യൂറോപ്പിനെ കീഴടക്കിയിരിക്കുന്നത്. ശരാശരി താപനിലയ്ക്കു മുകളിൽ തുടർച്ചയായ മൂന്നിലധികം ദിവസം ചൂട് രേഖപ്പെടുത്തുമ്പോഴാണ് ഉഷ്ണതരംഗ സാധ്യത ആരംഭിക്കുന്നത്. ഇപ്പോഴത്തെ യൂറോപ്പിലെ ഉഷ്ണതരംഗത്തെക്കുറിച്ചുള്ള വിവരങ്ങൾ ഗവേഷകരെ വല്ലാതെ കുഴക്കുന്നുണ്ട്. ഒന്നാമത്തെ കാരണം ഈ ഉഷ്ണതരംഗത്തിന്‍റെ സമയമാണ്. യൂറോപ്പിൽ ശരിക്കു താപനില ഉയരുന്നത് ജൂലൈ പകുതിക്കു ശേഷമാണ്. അതിന് ഇനിയും സമയമുണ്ട്. 1950ന് ശേഷം ഇങ്ങനെ ഉയർന്ന താപനില നേരത്തെ വന്ന ഒരു സന്ദർഭം മാത്രമേയുള്ളു. കാലാവസ്ഥാ മാറ്റമാകാം ഇപ്പോഴത്തെ സമയമാറ്റത്തിനു കാരണം.
എന്നാൽ ജൂലൈ പകുതിയോടെ ഇതിലും ഗുരുതരമായ നിലയിലേക്ക് താപനില ഉയരുമോ എന്ന ആശങ്കയ്ക്ക് കൃത്യമായ ഉത്തരമില്ല. ശരിക്കുള്ള പൊള്ളൽ വരാൻ പോകുന്നതേയുള്ളൂവെന്നാണ് അങ്ങനെ വാദിക്കുന്നവർ പറയുന്നത്. മനുഷ്യർ പുറന്തള്ളുന്ന വാതകങ്ങളാണ് താപനിലയെ ഈ പരുവത്തിലാക്കിയത് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഉയർന്ന താപനിലയിൽ 1.3ഡിഗ്രി സെൽഷ്യസ് എങ്കിലും മനുഷ്യനിർമിത കാരണങ്ങളാലാണെന്നാണ് കണ്ടെത്തൽ.
ചൂടിന്‍റെ കാഠിന്യമാണ് ശാസ്ത്രജ്ഞരെ കുഴക്കുന്ന മറ്റൊന്ന്. 1947ൽ കാലാവസ്ഥാ കണക്ക് ശേഖരിക്കാൻ തുടങ്ങിയ ശേഷം ഫ്രാൻസിൽ ഏറ്റവും കഠിനമായ ചൂട് രേഖപ്പെടുത്തിയത് കഴിഞ്ഞ ചൊവ്വാഴ്ചയാണ്. 1947ന് ശേഷം രാജ്യമെങ്ങും ശരാശരി രേഖപ്പെടുത്തിയിട്ടുള്ള താപനില 29.9 ഡിഗ്രി സെൽഷ്യസ് ആണ്. എന്നാൽ ചൊവ്വാഴ്ച 147 ഫ്രഞ്ച് നഗരങ്ങളിൽ 43 ഡിഗ്രിക്കു മേൽ ചൂട് രേഖപ്പെടുത്തി. ഫ്രാൻസിന്‍റെ ചരിത്രത്തിലെ ഏറ്റവും ചൂടുള്ള രാത്രികളും ഈ ദിവസങ്ങളിലാണ് രേഖപ്പെടുത്തിയത്.
സ്പെയിനിൽ 45 ഡിഗ്രി സെൽഷ്യസിനു മേൽ ചൂട് രേഖപ്പെടുത്തിയ സ്ഥലങ്ങൾ വരെയുണ്ട്. പടിഞ്ഞാറൻ യൂറോപ്പിൽ ഉഷ്ണതരംഗം ഇനിയും ശക്തിപ്രാപിക്കാൻ ഇരിക്കുന്നതേയുള്ളൂ എന്നാണ് നിഗമനം. 1950നും 1999നും ഇടയിൽ അഞ്ച് ഉഷ്ണ തരംഗങ്ങൾ മാത്രമാണ് യൂറോപ്പിൽ ഉണ്ടായിട്ടുള്ളത്. 2000നും 2021നും ഇടയിൽ 18 എണ്ണം ഉണ്ടായി. 2022, 2023, 2025 വർഷങ്ങളിലും ഉഷ്ണ തരംഗങ്ങളുണ്ടായി. 25 വർഷത്തിനിടെ 20 ഉഷ്ണതരംഗമാണ് യൂറോപ്പിൽ ഉണ്ടായത്.
