ശബരിമല തന്ത്രി സ്ഥാനത്തേക്ക് കണ്ഠര് ബ്രഹ്മദത്തനെ പരിഗണിക്കുന്നതിന് ദേവസ്വം ബോർഡിന് എതിർപ്പില്ലെന്ന് സൂചന. നിലവിലെ തന്ത്രി കണ്ഠര് രാജീവർ ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചതിനെ തുടർന്നാണ് വിഷയത്തിൽ നിർണായക നീക്കങ്ങൾ നടക്കുന്നത്.തന്റെ സ്ഥാനത്ത് മകൻ കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കണമെന്നാവശ്യപ്പെട്ട് രാജീവർ ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. അതേസമയം, ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ പ്രതിയായിരിക്കുന്ന രാജീവർ തന്ത്രിയായി തുടരുന്നത് വിവാദങ്ങൾക്ക് ഇടയാക്കുമെന്ന വിലയിരുത്തലും നിലനിൽക്കുന്നുണ്ട്.
ബ്രഹ്മദത്തനെ തന്ത്രിയായി നിയമിക്കുന്നതിൽ ദേവസ്വം ബോർഡിന് എതിർപ്പില്ലെന്ന നിലപാട് ഹൈക്കോടതി ദേവസ്വം ബെഞ്ചിനെ അറിയിക്കാനാണ് തീരുമാനം. എന്നാൽ, തന്ത്രി പാരമ്പര്യമുള്ള താഴ്മൺ കുടുംബത്തെ പൂർണമായും മാറ്റേണ്ട സാഹചര്യമില്ലെന്നും ബോർഡ് വ്യക്തമാക്കും.അതേസമയം, ശബരിമല മേൽശാന്തി നറുക്കെടുപ്പിൽ തന്ത്രിയെ പങ്കെടുപ്പിക്കണമോയെന്ന വിഷയത്തിൽ ഇപ്പോൾ തീരുമാനമെടുക്കേണ്ടതില്ലെന്ന നിലപാടും ദേവസ്വം ബോർഡ് സ്വീകരിച്ചിട്ടുണ്ട്.വിഷയത്തിൽ അന്തിമ തീരുമാനം ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റേതായിരിക്കും
