കടാശ്വാസ കമ്മീഷൻ ശുപാർശ ചെയ്ത 326 കോടി രൂപയുടെ സഹായം വർഷങ്ങളായി അനുവദിക്കാതെ സർക്കാർ കർഷകരെ പ്രതിസന്ധിയിലാക്കിയെന്ന് ആരോപണം. 2016 മുതൽ പുതിയ അപേക്ഷകൾ പോലും സ്വീകരിക്കാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് 35,000-ത്തിലധികം കർഷകർ ജപ്തി ഭീഷണി നേരിടുകയാണെന്നാണ് കർഷക സംഘടനകളുടെ ആരോപണം.
സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയ കർഷകരെ ജപ്തി നടപടികളിൽ നിന്ന് സംരക്ഷിക്കാനാണ് കടാശ്വാസ കമ്മീഷൻ പ്രവർത്തിക്കുന്നത്. കമ്മീഷൻ ശുപാർശ ചെയ്ത സഹായത്തുക സർക്കാർ അനുവദിക്കാത്തതോടെ നിരവധി കർഷകർക്ക് ആനുകൂല്യം ലഭിക്കാതെ തുടരുകയാണ്. ഇടുക്കി, വയനാട് ജില്ലകളിലാണ് കൂടുതൽ കർഷകർക്ക് സഹായം ലഭിക്കാനുള്ളത്.
നിലവിൽ 24,127 അപേക്ഷകളാണ് കമ്മീഷന്റെ പരിഗണനയിൽ അവശേഷിക്കുന്നത്. 2016 മുതൽ പുതിയ അപേക്ഷകൾ സ്വീകരിക്കാത്തതിനാൽ, വീണ്ടും അപേക്ഷ ക്ഷണിച്ചാൽ രണ്ട് ലക്ഷത്തിലധികം അപേക്ഷകൾ ലഭിക്കുമെന്നാണ് കർഷക സംഘടനകളുടെ വിലയിരുത്തൽ.നിലവിലെ വ്യവസ്ഥപ്രകാരം, 50,000 രൂപ വരെയുള്ള കാർഷിക വായ്പകളിൽ 75 ശതമാനവും, അതിന് മുകളിലുള്ള വായ്പകളിൽ 50 ശതമാനവും സർക്കാർ ഏറ്റെടുക്കും. ഒരാൾക്ക് പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ് കടാശ്വാസ കമ്മീഷൻ മുഖേന സഹായം ലഭിക്കുക.ശുപാർശ ചെയ്ത സഹായത്തുക അടിയന്തരമായി അനുവദിച്ച് കുടിശ്ശിക തീർത്ത് ജപ്തി നടപടികളിൽ നിന്ന് കർഷകരെ സംരക്ഷിക്കണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം.
