തായ്‌ലൻഡ് സന്ദർശിക്കുന്ന ഇന്ത്യൻ സഞ്ചാരികൾക്ക് ഇനി വീസ രഹിത പ്രവേശനം ലഭിക്കില്ല. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശ സഞ്ചാരികൾക്കായി ഏർപ്പെടുത്തിയിരുന്ന 60 ദിവസത്തെ വീസ രഹിത ആനുകൂല്യം തായ്‌ലൻഡ് സർക്കാർ റദ്ദാക്കി. രാജ്യത്തെ വീസ വിഭാഗങ്ങൾ ലളിതമാക്കുന്നതിന്റെയും സുരക്ഷാ മാനദണ്ഡങ്ങൾ പുനഃക്രമീകരിക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം. 2024 ജൂലൈയിലാണ് ഇന്ത്യക്കാർക്ക് തായ്‌ലൻഡിൽ 60 ദിവസത്തെ വീസ രഹിത താമസം അനുവദിച്ച് തുടങ്ങിയത്. എന്നാൽ അനധികൃത തൊഴിൽ, അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾ, സുരക്ഷാ പ്രശ്നങ്ങൾ എന്നിവ മുൻനിർത്തിയാണ് തായ്‌ലൻഡിന്റെ ഇപ്പോഴത്തെ തീരുമാനം. വിനോദസഞ്ചാരികളുടെ എണ്ണത്തേക്കാൾ ഗുണനിലവാരമുള്ള വിനോദസഞ്ചാരത്തിന് പ്രാധാന്യം നൽകുകയാണ് ലക്ഷ്യം.
പുതിയ നിയമപ്രകാരം ഇന്ത്യയെ ‘വീസ ഓൺ അറൈവൽ’ (Visa on Arrival) വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. അതിനാൽ ഇനി മുതൽ തായ്‌ലൻഡിൽ എത്തുന്ന ഇന്ത്യൻ സഞ്ചാരികൾക്ക് വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ആവശ്യമായ രേഖകൾ സമർപ്പിച്ച് വീസ നേടേണ്ടി വരും. ഈ വീസ ഉപയോഗിച്ച് പരമാവധി 15 ദിവസം മാത്രമേ രാജ്യത്ത് തുടരാൻ സാധിക്കൂ. ദീർഘകാല അവധിക്കാലം ആസൂത്രണം ചെയ്യുന്നവർക്ക് ഇത് തിരിച്ചടിയാകും. നിലവിൽ വീസ രഹിത ആനുകൂല്യത്തിൽ തായ്‌ലൻഡിൽ കഴിയുന്നവർക്കോ, പുതിയ നിയമം ഔദ്യോഗികമായി പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് അവിടെ എത്തുന്നവർക്കോ അനുവദിക്കപ്പെട്ട കാലാവധി തീരുന്നത് വരെ അവിടെ തുടരാൻ സാധിക്കും. തായ്‌ലൻഡിന്റെ ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം വന്ന് 15 ദിവസത്തിന് ശേഷമായിരിക്കും പുതിയ വീസ നിയമങ്ങൾ പൂർണമായി നിലവിൽ വരിക.
