വൈറ്റ് ഹൗസ് അത്താഴഭക്ഷണത്തിനിടെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. വെടിയുതിർത്ത കോൾ തോമസ് അലൻ്റെ മാനിഫെസ്റ്റോ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. ഇത് വായിച്ചുകേൾപ്പിച്ച മാധ്യമപ്രവർത്തകയോട് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് കയർത്തു.
വൈറ്റ് ഹൗസ് ഡിന്നറിനിടെ വെടിയുതിർത്ത അക്രമി കോൾ തോമസ് അലൻ എന്ന 31കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അലൻ്റെ മാനിഫെസ്റ്റോ പുറത്തുവന്നത്. അത്താഴവിരുന്നിലേക്ക് വെടിയുതിർക്കുന്നതിന് 10 മിനിട്ട് മുൻപാണ് ഇയാൾ ഈ മാനിഫെസ്റ്റോ തൻ്റെ കുടുംബാംഗങ്ങൾക്ക് അയച്ചത്. ഒരു ബലാത്സംഗകനും ശിശുപീഡകനും രാജ്യദ്രോഹിയും ചെയ്ത കുറ്റങ്ങളിൽ തന്റെ കൈകൾ മലിനമാക്കില്ലെന്ന് മാനിഫെസ്റ്റോയിൽ കോൾ അലൻ സൂചിപ്പിച്ചിരുന്നു. ഒന്നിലധികം ആയുധങ്ങളുമായി ഹോട്ടലിലെത്തിയ തന്നെ ആരും തടഞ്ഞില്ല. താനൊരു ഇറാൻ സ്വദേശി ആയിരുന്നെങ്കിൽ സുരക്ഷാ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചേനെ. ഇതൊക്കെ തിരുത്തി രാജ്യത്തിന് നല്ല ഒരു നേതാവിനെ ലഭിക്കുമെന്ന് കരുതുന്നു എന്നും യുവാവ് കുറിച്ചു.
ഇതിന് പിന്നാലെ, സിബിഎസ് ന്യൂസിന്റെ ’60 മിനിറ്റ്സ്’ പരിപാടിയിൽ അവതാരക നോറ ഒ’ഡോണൽ ട്രംപുമായി നടത്തിയ അഭിമുഖം വിവാദമായി. മാനിഫെസ്റ്റോയിലെ ചില ഭാഗങ്ങൾ അഭിമുഖത്തിനിടെ നോറ ഒ’ഡോണൽ വായിച്ചു കേൾപ്പിച്ചത് ട്രംപിനെ ചൊടിപ്പിച്ചു. നിങ്ങളൊരു മോശം വ്യക്തിയാണെന്നും അത് വായിക്കുമെന്ന് തനിക്കറിയാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. താൻ ഒരു ബലാത്സംഗിയോ പെഡോഫൈലോ അല്ലെന്നും, ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച അക്രമി മാനസികരോഗിയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ‘ഇത് താങ്കളെക്കുറിച്ചാണെന്നാണോ കരുതുന്നത്’ എന്ന നോറയുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
കഴിഞ്ഞ ദിവസമാണ് വൈറ്റ് ഹൗസിൽ നടന്ന അത്താഴവിരുന്നിനിടെ വെടിവെപ്പുണ്ടായത്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡൻ്റ് ജെഡി വാൻസും ഉൾപ്പെടെയുള്ള പ്രമുഖരും മാധ്യമപ്രവർത്തകരും പങ്കെടുത്ത ചടങ്ങായിരുന്നു ഇത്. അക്രമിയെ ഉടൻ പിടികൂടിയിരുന്നു.
