യൂറോപ്പിൽ വേനൽച്ചൂട് അതിരൂക്ഷമായതോടെ മരണസംഖ്യ 1,500 പിന്നിട്ടു.ഫ്രാൻസിൽ മാത്രം 1,300-ലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.പല രാജ്യങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തിയതോടെ ജനജീവിതം സ്തംഭിച്ചു. ജർമ്മനി, പോളണ്ട്, ചെക്ക് റിപ്പബ്ലിക് തുടങ്ങി നിരവധി രാജ്യങ്ങളിൽ ഉയർന്ന താപനിലയുടെ പുതിയ റെക്കോർഡുകളാണ് രേഖപ്പെടുത്തിയത്. ഫ്രാൻസിൽ മാത്രം കടുത്ത ചൂടിനെ തുടർന്ന് 1,300-ലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
‘ഹീറ്റ് ഡോം’, ‘ഒമേഗ ബ്ലോക്ക്’ എന്നീ അന്തരീക്ഷ പ്രതിഭാസങ്ങളാണ് ഈ അതിതീവ്ര ഉഷ്ണതരംഗത്തിന് പ്രധാന കാരണമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. സ്വകാര്യ വീടുകളിലും കെയർ ഹോമുകളിലും കഴിയുന്ന പ്രായമായവരെയും ആരോഗ്യപ്രശ്നങ്ങളുള്ളവരെയുമാണ് ചൂട് ഏറ്റവും കൂടുതൽ ബാധിച്ചത്. യൂറോപ്പിന്റെ ആരോഗ്യസംവിധാനങ്ങൾക്കും ഈ ഉഷ്ണതരംഗം വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ജീവൻ കവർന്നുകൊണ്ടിരിക്കുന്ന ഈ പ്രതിഭാസത്തെ ലോകാരോഗ്യ സംഘടന നിശബ്ദ കൊലയാളി ‘എന്നാണ് വിശേഷിപ്പിച്ചത്. വരും ദിവസങ്ങളിൽ ചൂട് തുടർന്നാൽ മരണനിരക്ക് ഇനിയും ഉയരാനിടയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
