സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടിയുടെ മൊഴികളിൽ അവ്യക്തതയെന്ന് ഇഡി. രണ്ടാംഘട്ട ചോദ്യം ചെയ്യലിൽ സിഎംആർഎൽ നൽകിയ പണത്തിന്റെ വിനിയോഗത്തിൽ വ്യക്തത വരുത്താനായില്ല. 10 മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിൽ സിഎംആർഎല്ലിന് നൽകിയ സേവനങ്ങൾ സംബന്ധിച്ച് വീണ വിശദീകരിച്ചു. എന്നാൽ, സേവനങ്ങൾ സംബന്ധിച്ച തെളിവുകൾ ഇത്തവണയും ഹാജരാക്കാനായില്ല. എക്സാലോജിക്കിന്റെ നിർജീവമായ അക്കൗണ്ട് വിവരങ്ങൾ കൈമാറി. ഇതിലെ ഇടപാടുകൾ വിശദമായി പരിശോധിക്കും. വീണയെ വീണ്ടും ചോദ്യം ചെയ്യും. ജൂലൈ രണ്ടാം വാരം ഹാജരാകണം.ഈ മാസം 29ന് ചോദ്യംചെയ്യലിന് ഹാജരാകാനാണ് ഇഡി വീണയ്ക്ക് നോട്ടീസ് നൽകിയിരുന്നത്. അന്നെത്താൻ അസൗകര്യമറിയച്ചതിനെ തുടർന്നാണ് വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി നിർദേശിച്ചത്. കേസിൽ രണ്ടാം തവണയാണ് വീണയെ ചോദ്യം ചെയ്തത്. എസ്എഫ്ഐഒയുടെ ചില നിർണായക രേഖകൾ ഇഡിക്ക് ലഭിച്ചിരുന്നു. അതിന്റെ പരിശോധനകൾ നടക്കുന്നതിനിടെയാണ് ചോദ്യം ചെയ്യലിന് ഹാജരായത്.
ആദ്യ ഘട്ട ചോദ്യംചെയ്യലിൽ സിഎംആർഎല്ലിന് എന്ത് സേവനമാണ് എക്സാലോജിക് നൽകിയതെന്ന് വിശദീകരിക്കാൻ വീണ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. ഈ മാസം 12ന് ഹാജരാകാനുള്ള ആദ്യ സമൻസിൽ വീണ അവധി അപേക്ഷ സമർപ്പിച്ചിരുന്നു. അഭിഭാഷകൻ മുഖേന രേഖകൾ സമർപ്പിക്കാമെന്ന ആവശ്യം തള്ളിയ ഇഡി രണ്ടാമതും സമൻസ് നൽകി. പിന്നാലെയാണ് 17ാം തീയതി ഹാജരായത്. തുടർന്ന് വീണയുടെ തിരുവനന്തപുരത്തെ ലോക്കർ തുറന്നു പരിശോധിച്ചിരുന്നെങ്കിലും രേഖകൾ ഒന്നും കണ്ടെത്തിയില്ല. എക്സാലോജിക്കിന്റെ മറ്റ് സാമ്പത്തിക ഇടപാടുകളിലും ഇഡി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
