തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള പാറമേക്കാവ് വിഭാഗത്തിന്റെ ചമയ പ്രദർശനം പാറമേക്കാവ് അഗ്രശാലയിൽ ആരംഭിച്ചു. പ്രൗഢി വിളിച്ചോതുന്ന പാറമേക്കാവ് ഭഗവതിയുടെ തിടമ്പ്, വര്‍ണാഭമായ നെറ്റിപ്പട്ടം, മനോഹരമായ വെഞ്ചാമരങ്ങള്‍, പലവർണ കുടകള്‍ എന്നിങ്ങനെ മാറ്റുകൂട്ടുന്ന നിരവധി കാഴ്ചകളാണ് അഗ്രശാലയില്‍ സജ്ജമാക്കിയ പൂരച്ചമയ പ്രദര്‍ശനത്തിലുള്ളത്. വിവിധ തരത്തിലുള്ള വർണ കുടകൾ തന്നെയാണ് ചമയ പ്രദർശനത്തിലെ ആകർഷണീയത.
ഗുജറാത്തിലെ സൂറത്തിൽ നിന്നും മദ്രാസിൽ നിന്നും എത്തിച്ച തുണിത്തരങ്ങൾ ഉപയോഗിച്ച് നിർമിച്ച കുടകളാണ് ചമയത്തിൽ ഏറ്റവും ഇമ്പമുള്ള കാഴ്ചകളായി മാറുന്നത്. ഒപ്പം വിദേശരാജ്യങ്ങളിൽ എത്തിച്ച തുണികൾ ഉപയോഗിച്ചുള്ള കുടകളും പ്രദർശനത്തിൽ ഇടം പിടിച്ചിട്ടുണ്ട്. ക്ഷേത്രം മേൽശാന്തി കെ വി വാസുദേവൻ നമ്പൂതിരിയാണ് ചമയ പ്രദർശനം ഉദ്ഘാടനം ചെയ്തത്. പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ഉൾപ്പെടെയുള്ള ദേവസ്വം ഭാരവാഹികളും തട്ടകക്കാരും പങ്കെടുത്തു.
വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിരുവമ്പാടി വിഭാഗം ഇന്നും
ദുഃഖാചരണം നടത്തുന്നതിനാൽ നാളെ മാത്രമേ തിരുവമ്പാടിയുടെ ചമയ പ്രദർശനം ഉണ്ടാകൂ. നാളെയാണ് പൂര വിളംബര ചടങ്ങുകളും നടക്കുന്നത്. ഇന്നലെ നടന്ന സർക്കാർ ഉന്നതതല യോഗത്തിൽ വെടിക്കെട്ട് ഒഴിവാക്കാനും കുടമാറ്റം സമയം ചുരുക്കി നടത്താനുമായിരുന്നു തീരുമാനം. അതേസമയം, പൂരത്തിന്റെ മറ്റെല്ലാ ചടങ്ങുകളും മുൻവർഷങ്ങളിലേത് പോലെ തന്നെ നടത്തും.
