ആലപ്പുഴ ഹരിപ്പാട് വീയപുരത്ത് 15 വയസുകാരിയെ പീഡിപ്പിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടിയെ നാല് പേർ പലപ്പോഴായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പെൺകുട്ടി സ്വയം വെളിപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ വീയപുരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. അടുത്ത ബന്ധുവടക്കം നാല് പേരാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. കേസിൽ പെൺകുട്ടിയുടെ ആൺസുഹൃത്ത് ഉൾപ്പെടെ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പാടി, അഭിജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പത്താം ക്ലാസ് വിദ്യാർത്ഥിയായ 15 വയസുകാരിയെ കഴിഞ്ഞ ദിവസമാണ് വീട്ടിൽ നിന്ന് കാണാതായത്. ബന്ധുക്കൾ വീയപുരം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിൽ ആൺസുഹൃത്തിനൊപ്പം പെൺകുട്ടിയെ ടൂറിസം കേന്ദ്രത്തിൽ കണ്ടെത്തുകയും ചെയ്തു. തുടർന്ന് കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് മുമ്പും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന വിവരം പുറത്തറിയുന്നത്.
പെൺകുട്ടിയുടെ വീട്ടിൽ വച്ചാണ് അടുത്ത ബന്ധു കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. നാല് പേർക്കും പീഡന വിവരം പരസ്പരം അറിയില്ലായിരുന്നു എന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആൺസുഹൃത്ത് ഉൾപ്പെടെ രണ്ട് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. പൊലീസ് കേസടുത്ത വിവരമറിഞ്ഞ മറ്റ് രണ്ട് പ്രതികൾ ഒളിവിൽ പോയി. ഇവർക്കുവേണ്ടി അന്വേഷണം ഊർജിതമാണെന്ന് വീയപുരം പൊലീസ് അറിയിച്ചു.
