സംസ്ഥാനത്ത് കനത്ത മഴയിൽ പലയിടങ്ങളിലും നാശനഷ്ടം. തൃശൂർ ചെന്ത്രാപ്പിന്നിയിൽ ഇടിമിന്നലേറ്റ് പശുവും പശുക്കുട്ടിയും ചത്തു.ചെന്ത്രാപ്പിന്നി ഹൈസ്ക്കൂളിന് സമീപം താമസിക്കുന്ന സുധീറിന്റെ പശുവും പശു കുട്ടിയുമാണ് ചത്തത്. പാൽ കറക്കുന്നതിനായി തൊഴുത്തിൽ നിന്ന് പശുക്കളെ പുറത്തിറക്കി വീട്ടുമുറ്റത്ത് കെട്ടിയതിന് തൊട്ടുപിന്നാലെയാണ് ശക്തമായ ഇടിമിന്നലുണ്ടായത്. സുധീർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.മരം വീണ് പാണഞ്ചേരിയിൽ ഒരു വീടിന് കേടുപാടുണ്ടായി.പാണഞ്ചേരി സ്വദേശി ബിജുവിന്റെ വീടിനു മുകളിലേക്കാണ് വൻമരം കടപുഴകി വീണത്.
ഷൊർണൂരിൽ ഇന്നലെ രാത്രിയിലും ഇന്ന് പുലർച്ചയുമായി പെയ്ത മഴയിൽ വീടുകളിൽ വെള്ളം കയറി.പട്ടാമ്പിയിൽ 9 വീടുകളിലും ഷൊർണൂരിൽ 5 വീടുകളിലും വെള്ളക്കെട്ടുണ്ടായി. പട്ടാമ്പി ഓങ്ങല്ലൂരിൽ റോഡിൽ മണ്ണിടിഞ്ഞു. ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. മഞ്ഞളുങ്ങലിൽ പാലം നിർമ്മാണത്തിന്റെ ഭാഗമായി താൽക്കാലികമായി നിർമ്മിച്ച റോഡാണ് ഇടിഞ്ഞത്.വാണിയമ്പാറയിൽ അശാസ്ത്രീയ കാന നിർമ്മാണത്തെ തുടർന്ന് ദേശീയപാതയോരത്തെ വീടുകളിൽ വെള്ളം കയറി.ഷൊർണ്ണൂർ നഗരസഭയിലെ ഇരുപതാം വാർഡിലെ അഞ്ചോളം വീടുകളിലും മഴയിൽ വെള്ളം കയറി.റെയിൽവേ സ്റ്റേഷൻ റോഡിലെ പിഡബ്ല്യുഡി ഓവുചാല്‍ അടഞ്ഞതാണ് വെള്ളം കയറാൻ കാരണമെന്ന് വാർഡ് കൗൺസിലർ പറഞ്ഞു.മലപ്പുറം ചങ്ങരംകുളത്ത് കാറ്റിൽ കൂറ്റൻ ആൽമരം മുകളിൽ വീണ് കെട്ടിടം ഭാഗികമായി തകർന്നു. സമീപത്തെ വീടിനും കേടുപാടുകൾ സംഭവിച്ചു.മലപ്പുറം ചങ്ങരംകുളത്ത് കനത്ത മഴയിലും കാറ്റിലും വൻമരം കടപുഴകുകയും ചെയ്തു..
