തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ കൊലപാതകത്തില്‍ സ്വമേധയാ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. അര്‍ഷിദിന്റെ മുത്തശ്ശിയുടെ പരാതിയില്‍ നടപടി എടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു. വനിതാ, ശിശുവികസന വകുപ്പിനോടാണ് ഹൈക്കോടതിയുടെ ചോദ്യം.
ഹർജിയിൽ വനിതാ, ശിശുവികസന വകുപ്പിനെ ഹൈക്കോടതി കക്ഷി ചേര്‍ത്തു. ഒരാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം നല്‍കണമെന്നാണ് നിര്‍ദേശം. കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പൊലീസ് മുദ്രവച്ച കവറില്‍ നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ച് നിർദേശിച്ചു. ഹര്‍ജി ഹൈക്കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
