കായംകുളം തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ചേർന്ന സിപിഎം ഏരിയ കമ്മിറ്റി യോഗത്തിൽ മുൻ എംഎൽഎ യു പ്രതിഭയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നു. പ്രതിഭയുടെ പേഴ്സണൽ സ്റ്റാഫിന്റെ പ്രവർത്തന ശൈലി കാരണം മണ്ഡലത്തിൽ ഏകദേശം 5000 വോട്ടുകൾ നഷ്ടമായെന്നാണ് യോഗത്തിലെ പ്രധാന വിമർശനം. ‘KGF’ എന്ന പേരിൽ പ്രതിഭ ആരാധക കൂട്ടായ്മ രൂപീകരിച്ചെന്നും, അതിലൂടെ പാർട്ടിക്കപ്പുറം ചിലർ പ്രതിഭയെ നിയന്ത്രിച്ചിരുന്നുവെന്നുമാണ് അംഗങ്ങൾ ആരോപിച്ചത്.പാർട്ടി പ്രവർത്തകരെ കണ്ടഭാവം പോലും വച്ചിരുന്നില്ലെന്നും, ആളുകൾ വിളിച്ചാൽ ഫോൺ എടുക്കാത്ത നിലപാടാണ് പ്രതിഭ സ്വീകരിച്ചിരുന്നതെന്നും യോഗത്തിൽ വിമർശനം ഉയർന്നു.പത്തുവർഷത്തോളമായി പാർട്ടിയുമായി യാതൊരു സജീവ ബന്ധവും പുലർത്തിയില്ലെന്നും, അതേസമയം പ്രതിപക്ഷ പ്രവർത്തകരുടെ വീടുകളിൽ വരെ കൃത്യമായി എത്താറുണ്ടായിരുന്നുവെന്നും ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി.
പ്രതിഭയുടെ ഓഫീസ് സ്റ്റാഫിന്റെ സമീപനം പൊതുജനങ്ങൾക്കിടയിലും ശക്തമായ അസ്വീകാര്യത സൃഷ്ടിച്ചുവെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി. ആരാധക കൂട്ടായ്മയിൽ ഉൾപ്പെട്ടിരുന്ന പലരും പാർട്ടിക്ക് പുറത്തുള്ളവരായിരുന്നുവെന്നും, തിരഞ്ഞെടുപ്പ് സമയത്തുപോലും ഇവർ പ്രതിഭയെ തെറ്റായ രാഷ്ട്രീയ നിർദേശങ്ങളിലേക്ക് നയിച്ചുവെന്നുമാണ് വിമർശനം.കഴിഞ്ഞ വള്ളംകളി പരിപാടിയിലേക്ക് മുഖ്യാതിഥിയെ എത്തിച്ചതിന് പിന്നിലും പ്രത്യേക താൽപര്യങ്ങൾ ഉണ്ടായിരുന്നുവെന്ന ആരോപണവും ഉയർന്നു. വിഷയത്തിൽ പാർട്ടി അന്വേഷണം വേണമെന്ന ആവശ്യവും യോഗത്തിൽ മുന്നോട്ടുവന്നു. എം സ്വരാജിന്റെ സാന്നിധ്യത്തിലായിരുന്നു കായംകുളം ഏരിയ കമ്മിറ്റി യോഗം നടന്നത്. യോഗത്തിൽ യു പ്രതിഭയും പങ്കെടുത്തു.
