സംസ്ഥാനത്ത് ഷിഗല്ല ഉൾപ്പെടെയുള്ള വയറിളക്ക രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ശുചീകരണ പ്രവർത്തനങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കെതിരെ ആരോഗ്യവകുപ്പ് രംഗത്ത്. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കാത്തതാണ് നിലവിലെ സാഹചര്യം രൂക്ഷമാക്കാൻ കാരണമായതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഷിഗല്ല രോഗബാധിതരുടെ എണ്ണം വർധിച്ചിട്ടുണ്ടെങ്കിലും നിലവിൽ രോഗത്തിന്റെ സാമൂഹ്യ വ്യാപനം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ശുചിത്വക്കുറവുള്ള പ്രദേശങ്ങളിലാണ് രോഗബാധ കൂടുതലായി കണ്ടെത്തുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകളിൽ അതൃപ്തി രേഖപ്പെടുത്തിയി ആരോഗ്യമന്ത്രി പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം തിരുവനന്തപുരത്തും കൊല്ലത്തുമായി ചികിത്സയിലുള്ള 5 കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. വ്യാപകമായി രോഗം പടരാതിരിക്കുന്നതിനുള്ള നടപടികളും ആരോഗ്യവകുപ്പ് നടത്തുന്നുണ്ട്.മഴക്കാലം ശക്തമാകുന്ന സാഹചര്യത്തിൽ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക, വ്യക്തിശുചിത്വം പാലിക്കുക, സുരക്ഷിതമായ ഭക്ഷണം കഴിക്കുക തുടങ്ങിയ മുൻകരുതലുകൾ പൊതുജനങ്ങൾ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.
