ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിഭാഗം അഭിഭാഷകനെ സര്‍ക്കാര്‍ വക്കീലായി നിയമിച്ചു. കേസില്‍ ആരോപണ വിധേയരായ സ്മാർട്ട് ക്രിയേഷന്‍സ് അഭിഭാഷകനായിരുന്ന കെ.ബി. പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചതിന്റെ ഉത്തരവ് പുറത്തിറങ്ങി. സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പദവിയിലാണ് നിയമിച്ചത്. ശബരിമല സ്വർണ കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുള്ള സ്ഥാപനമാണ് സ്‌മാർട്ട് ക്രിയേഷൻസ്.ഇതുവരെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ മാത്രമേ ദേവസ്വം വകുപ്പിനുണ്ടായിരുന്നുള്ളു. ഇപ്പോൾ സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ എന്ന പദവി പ്രത്യേകമായി പ്രദീപിന് നല്‍കിയാണ് നിയമനം.ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിലെ സ്‌മാർട്ട് ക്രിയേഷൻസിൽ കൊണ്ടുപോയാണ് പാളികളിലെ സ്വർണം നീക്കിയത്. സ്വർണം പൂശാനായി ശരിയായ സാങ്കേതിക വിദ്യയല്ല സ്മാർട്ട് ക്രിയേഷൻസ് ഉപയോഗിച്ചതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. 2019ൽ പാളിയിൽനിന്നും സ്വർണം വേർതിരിക്കാനുള്ള സാങ്കേതിക വിദ്യ സ്മാർട്ട് ക്രിയേഷൻസിന് ഉണ്ടായിരുന്നില്ല.
2020 മുതൽ സ്മാർട്ട് ക്രിയേഷൻസ് ഏറ്റെടുത്ത നിർമാണങ്ങൾ പലതും കേസിൻ്റെ ഭാഗമായി അന്വേഷണപരിധിയിലാണ്.ഇത്രയും വിവാദമായ സ്ഥാപനത്തിന്റെ അഭിഭാഷകനെ അധികാരമേറ്റെടുത്ത ഉടൻ പ്രത്യേക നിയമനം നൽകിയ നടപടി യുഡിഎഫ് സർക്കാരിനെ സംശയനിഴലിലാക്കിയിട്ടുണ്ട്.എന്നാൽ ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട സങ്കീർണതകളുള്ള കേസുകളുടെ നടത്തിപ്പിന് ദീർഘകാലമായി അനുഭവ പരിചയമുള്ള അഭിഭാഷകൻ എന്ന നിലയിലാണ് കെ.ബി. പ്രദീപിന് ചുമതല നൽകിയതെന്നാണ് സർക്കാർ വിശദീകരണം.
