സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടിലെ ചോദ്യം ചെയ്യലില്‍ വീണ തൈക്കണ്ടിയിലിന് ഇളവ് നല്‍കി ഇ ഡി. ആരോഗ്യപ്രശ്‌നങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് വീണയുടെ ചോദ്യം ചെയ്യല്‍ അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി. കോടതിയില്‍ നിന്ന് എസ്എഫ്‌ഐഒ രേഖകള്‍ കൂടി ലഭിച്ച ശേഷം വീണയെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം.
ഇന്ന് രാവിലെ പത്തിന് കൊച്ചി സോണല്‍ ഓഫീസില്‍ ഹാജരാകാനായിരുന്നു വീണയ്ക്ക് നൽകിയ നിര്‍ദേശം. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇഡിക്ക് മെയില്‍ അയച്ച വീണ, അന്വേഷണവുമായി സഹകരിക്കുമെന്ന് വ്യക്തമാക്കി. ആവശ്യപ്പെട്ട രേഖകള്‍ അഭിഭാഷകന്റെ കൈവശം എത്തിക്കാമെന്നും അറിയിച്ചു. എന്നാല്‍ വീണ നേരിട്ട് തന്നെ ഹാജരാകണമെന്ന് വ്യക്തമാക്കിയാണ് ബുധനാഴ്ച ഹാജരാകാനുള്ള പുതിയ നിര്‍ദേശം നൽകിയിരിക്കുന്നത്. സിഎംആര്‍എല്‍ എക്‌സാലോജിക്കുമായുണ്ടാക്കിയ കരാര്‍, നടത്തിയ സാമ്പത്തിക ഇടപാടുകള്‍, വീണയുടെ അക്കൗണ്ട് വിവരങ്ങൾ എന്നിവ ഉൾപ്പെടെ അന്ന് ഹാജരാക്കണം.
വീണ ഇളവ് ചോദിച്ചതുകൊണ്ട് ഗുണം ഇഡിക്ക് തന്നെയാണ്. എസ്എഫ്‌ഐഒ അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകള്‍ കോടതി ഇഡിക്ക് കൈമാറാന്‍ ഉത്തരവിട്ടിരുന്നു. പത്ത് ദിവസത്തിനകം രേഖകളുടെ സോഫ്റ്റ് കോപ്പി ഹാര്‍ഡ് ഡിസ്‌കിലാക്കി കൈമാറാനായിരുന്നു ഉത്തരവ്. രേഖകളുടെ സോഫ്റ്റ് കോപ്പി എസ്എഫ്ഐഒ ഇന്നോ നാളെയോ കോടതിക്ക് കൈമാറും. രേഖകള്‍ വാങ്ങാന്‍ നേരത്തെ തന്നെ ഇഡി ഹാര്‍ഡ് ഡിസ്‌ക് കോടതിയില്‍ നല്‍കിയിട്ടുണ്ട്. കോടതിയില്‍ രേഖകള്‍ എത്തിയാല്‍ എത്രയും പെട്ടെന്ന് വാങ്ങിയെടുക്കുകയാണ് ഇഡിയുടെ ലക്ഷ്യം. ഇതിലെ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ വീണയെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം.
തിങ്കളാഴ്ച സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, മകന്‍ ശരണ്‍ എസ് കര്‍ത്ത എന്നിവർക്കും സമന്‍സ് അയച്ചിട്ടുണ്ട്. ഇതിനെതിരെ സിഎംആര്‍എല്‍ നിയമനടപടിക്ക് പോകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
