പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി വിതരണത്തിന് നേതൃത്വം നൽകുന്ന സ്ത്രീകൾക്കെതിരെ നടപടി ശക്തമാക്കി പോലീസ്. സമൂഹമാധ്യമങ്ങളിൽ വൈറലായ ഹെറോയിൻ വിൽപന ദൃശ്യങ്ങളിലെ അസം സ്വദേശിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് വിൽപനയ്ക്കായി സൂക്ഷിച്ച ഹെറോയിനും കഞ്ചാവും പിടിച്ചെടുത്തു. ചെറിയ കുപ്പികളിലാക്കി ഹെറോയിൻ ആയിരം രൂപയ്ക്കാണ് വിൽപന നടത്തിയിരുന്നതെന്നാണ് പോലീസ് പറയുന്നത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. പെരുമ്പാവൂർ നഗരത്തിൽ പരസ്യമായി ലഹരി വിൽപന നടക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഒളിപ്പിച്ചു സൂക്ഷിച്ച ലഹരിവസ്തുക്കൾ നിമിഷങ്ങൾക്കകം കൈമാറി പണം വാങ്ങുന്ന രീതിയിലായിരുന്നു വിൽപന. ഇതോടെയാണ് പൊലീസ് പ്രത്യേക അന്വേഷണം ആരംഭിച്ചത്.അറസ്റ്റിലായ അസം സ്വദേശിനി നജ്മ ബീഗം നാളുകളായി പ്രദേശത്ത് ലഹരി വിതരണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതിന് മുമ്പ് സമാന രീതിയിൽ ഹെറോയിൻ വിൽപന നടത്തിയിരുന്ന മറ്റൊരു അസം സ്വദേശിനിയായ ഷാഹിതയും പിടിയിലായിരുന്നു. ഇരുവരും പെരുമ്പാവൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ ശൃംഖലയുമായി ബന്ധപ്പെട്ടവരാണെന്നാണ് പൊലീസ് നിഗമനം.
സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരവും റോഡരികിലെ കെട്ടിടങ്ങളുടെ വരാന്തകളും കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ താമസവും പ്രവർത്തനവും. അടിവസ്ത്രങ്ങളിലടക്കം ലഹരിവസ്തുക്കൾ ഒളിപ്പിച്ച് വിൽപന നടത്തിയിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. ലഹരി ഉപയോഗിക്കുന്നവരിൽ നിന്നുള്ള വിവരങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളും അടിസ്ഥാനമാക്കിയാണ് പൊലീസ് നടപടികൾ ശക്തമാക്കിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസ്, എക്സൈസ് വിഭാഗങ്ങൾ സംയുക്തമായി പരിശോധന തുടരുകയാണ്. പരിശോധന കർശനമാക്കിയതോടെ പൊതുസ്ഥലങ്ങളിലെ പരസ്യ ലഹരി ഉപയോഗത്തിലും വിൽപനയിലും നേരിയ കുറവ് വന്നിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ലഹരി മാഫിയയുടെ മുഴുവൻ ശൃംഖലയും തകർക്കാനുള്ള നടപടികൾ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
