എറണാകുളം ജില്ലയിൽ ഇന്ന് വൈകിട്ട് പെയ്ത കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. വിവിധയിടങ്ങളിൽ മരം ഒടിഞ്ഞും വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞും വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ചില മേഖലകളിൽ ഗതാഗതം തടസപ്പെട്ടു. പലയിടങ്ങളിലും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായിട്ടില്ല. ആളപായമില്ല.
മൂവാറ്റുപുഴ താലൂക്കിൽ മണീട്, പാമ്പാക്കുട, രാമമംഗലം തുടങ്ങിയ പഞ്ചായത്തുകളിൽ ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് ശക്തമായ മഴയും കാറ്റും ഉണ്ടായത്. ചുഴലിക്കാറ്റിന് സമാനമായ കാറ്റിൽ മരങ്ങൾ വീണ് നിരവധി വീടുകൾക്ക് ഭാഗിക നാശം സംഭവിച്ചിട്ടുണ്ട്. മരങ്ങൾ വീണ് റോഡ് ഗതാഗത തടസം ഉണ്ടായത് ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു. വൈദ്യുതി തടസം ഉണ്ടായത് പരിഹരിക്കാൻ കെഎസ്ഇബിയും ശ്രമിക്കുന്നുണ്ട്. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കൊച്ചി താലൂക്കിലെ നായരമ്പലം വില്ലേജ് വെളിയത്താംപറമ്പ് ബീച്ചിന് സമീപം വീശിയടിച്ച ശക്തമായ കാറ്റിൽ വീടുകൾക്ക് വ്യാപക നാശനഷ്‌ടമുണ്ടായി. പാലപ്പറമ്പിൽ ശീലാവതി മോഹനൻ്റെ വീട് പൂർണമായും തകർന്നു. നികത്തിഞ്ഞറ സുധീര രാജീവൻ, പാലപ്പറമ്പിൽ ഷൈല ലാലൻ, കൈതവളപ്പിൽ വിശ്വനാഥൻ എന്നിവരുടെ വീടും, ശുചിമുറിയും തകർന്നു. വീടിന് അകത്ത് കിടക്കുയായിരുന്ന വിശ്വനാഥൻ ഓട് ശരീരത്തിൽ വീണ് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ആളപായം ഇല്ല. താമസക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.
