എറണാകുളം കോതമംഗലം വടാട്ടുപാറയിൽ പുഴയിലിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു.ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.കോതമംഗലം മാർ ബസേലിയോസ് ഡെൻ്റൽ കോളേജിലെ വിദ്യാർത്ഥികളാണ് മരിച്ചത്. ഒൻപതംഗ വിദ്യാർഥിസംഘമായാണ് വടാട്ടുപാറയ്ക്ക് സമീപമുള്ള പലവൻപടി പുഴയിൽ കുളിക്കാനിറങ്ങിയത്.ഇതിനിടെ, മൂന്ന് പേർ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഒഴുക്കിൽപ്പെട്ട മൂന്ന് പേരെയും കണ്ടെത്തിയത്. വിദ്യാർഥികളെ ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവല്ല സ്വദേശി ബിയോൺ, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുൽ എന്നിവരാണ് മരിച്ചത്. വനമേഖലയിലൂടെ ഒഴുകുന്ന പുഴയിൽ അപകടം പതിയിരിക്കുന്നതായി മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. സന്ദർശകർ പലപ്പോഴും ഇത് മുഖവിലയ്ക്കെടുക്കാറില്ല.പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
കോതമംഗലത്ത് മുങ്ങിമരണം;3 വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു
