ഇറാൻ നേതൃത്വത്തിലെ ഭിന്നത മറനീക്കി പുറത്ത്. ഭരണകൂടത്തിന്‍റെ നിർദേശങ്ങൾ അനുസരിക്കാത്ത വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയെ പുറത്താക്കണമെന്ന് പ്രസിഡന്‍റ് മസൂദ് പെസഷ്കിയാനും സ്പീക്കർ മുഹമ്മദ് ബാഗെർ ഖാലിബാഫും ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. യുദ്ധം പുനരാരംഭിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും രംഗത്തെത്തി.
റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ അഹമ്മദ് വാഹിദിയുടെ കയ്യാളായി അരാഗ്ചി പ്രവർത്തിക്കുന്നുവെന്നാണ് ആരോപണം. ഇറാൻ നേതൃത്വത്തിൽ ഭിന്നതയുണ്ടെന്നും അതു പരിഹരിച്ച ശേഷം യുദ്ധവിരാമം തീരുമാനിക്കാം എന്നുമായിരുന്നു അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നത്. പാകിസ്താൻ രണ്ടാംഘട്ടത്തിൽ ചർച്ച നടത്തിയതു മുഴുവൻ അബ്ബാസ് അരാഗ്ചിയുമായി മാത്രമായിരുന്നു. ഒന്നാം ഘട്ടത്തിൽ ചർച്ചയ്ക്കു വന്ന സ്പീക്കറെയും ഉന്നത നേതാക്കളേയും ഒഴിവാക്കിയായിരുന്നു അരാഗ്ചി പാകിസ്താനിൽ എത്തിയത്. അരാഗ്ചി രണ്ടുവട്ടം പാകിസ്താനിൽ എത്തിയിട്ടും അമേരിക്കൻ പ്രതിനിധികൾ കൂടിക്കാഴ്ചയ്ക്ക് എത്തിയതുമില്ല. ഇതിനിടെ അരാഗ്ചി ഒമാനിലും പിന്നീട് മോസ്കോയിയലും പോയി വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഭരണനേതൃത്വത്തിന്‍റെ താൽപര്യം മറികടന്നായിരുന്നു ഈ യാത്രകൾ എന്നാണ് റിപ്പോർട്ട്. അരാഗ്ചിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന വാർത്ത ഇറാൻ ഇന്‍റർനാഷണലാണ് റിപ്പോർട്ട് ചെയ്തത്. യുദ്ധം ഏതുസമയത്തും പുനരാരംഭിക്കേണ്ടി വന്നേക്കാം എന്നാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരത്തെ അഭിപ്രായപ്പെട്ടത്. അമേരിക്കയ്ക്കു മുന്നിലുള്ള യുദ്ധ സാധ്യതകൾ പെന്‍റഗണിലെ സൈനിക ഉദ്യോഗസ്ഥരുമായി പ്രസിഡന്‍റ് ചർച്ച ചെയ്തു. ഇറാനുമായുള്ള സമാധാന ചർച്ചകൾ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ട്രംപിന്‍റെ നീക്കം. എന്നാൽ ഇറാൻ ചർച്ചയിൽ എന്താണ് നടക്കുന്നതെന്ന് തനിക്കും മറ്റ് ഏതാനും പേർക്കും മാത്രമേ അറിയൂ എന്നും ട്രംപ് കൂട്ടിച്ചേർത്തു. മധ്യസ്ഥർ വഴി ചർച്ചകൾ തുടരുന്നുണ്ട് എന്ന സൂചനയാണ് പ്രസിഡന്‍റ് നൽകിയത്. തുറമുഖങ്ങളിലെ ഉപരോധം എല്ലാ പരിധിയും ലംഘിക്കുന്നതാണെന്നാണ് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാന്‍റെ നിലപാട്. ഉപരോധം കൊണ്ട് ഇറാന്‍റെ ഒരു എണ്ണക്കിണറും പൊട്ടിത്തെറിക്കില്ലെന്ന് സ്പീക്കർ മുഹമ്മദ് ബാഗെർ ഖാലിബാഫ് പരിഹസിച്ചു. പകരം ആഗോള എണ്ണവില ഉയർന്ന് ലോകമെങ്ങും സമ്മർദ്ദത്തിലാവുകയേയുള്ളുവെന്നും സ്പീക്കർ അവകാശപ്പെട്ടു. ഹോർമുസിൽ ഇറാനെ നേരിടാൻ ഒപ്പം കൂടാത്തതിന് ഇറ്റലിയേയും സ്പെയിനേയും ട്രംപ് കടന്നാക്രമിച്ചു. രണ്ടു രാജ്യങ്ങളിലുമുള്ള അമേരിക്കൻ സൈനികരെ പിൻവലിക്കും എന്നാണ് ഭീഷണി. കഴിഞ്ഞദിവസം ജർമനിയിലെ അമേരിക്കൻ സൈനികരെ പിൻവലിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
