വെനസ്വേലയിലെ ഇരട്ടഭൂകമ്പം ലോകം നേരിട്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി മാറുമെന്ന് ആശങ്ക. എത്രപേർ കൊല്ലപ്പെട്ടുവെന്നോ എത്രപേർക്കു പരുക്കേറ്റുവെന്നോ ഔദ്യോഗിക വിവരങ്ങളൊന്നുമില്ലെങ്കിൽ അമേരിക്കയുടെ ജിയോളജിക്കൽ സർവേയുടെ നിഗമനമാണ് ലോകമെങ്ങും ഭീതി പടർത്തുന്നത്. പതിനായിരം മുതൽ ഒരു ലക്ഷം പേർ വരെ കൊല്ലപ്പെട്ടിരിക്കാം എന്നാണ് യുഎസ് ജിയോളജിക്കൽ സർവേ പറയുന്നത്. പതിനായിരം പേർ കൊല്ലപ്പെട്ടിരിക്കാൻ 44% സാധ്യതയും ഒരു ലക്ഷം പേർ കൊല്ലപ്പെട്ടിരിക്കാൻ 30% സാധ്യതയും എന്നാണ് നിഗമനം.തലസ്ഥാനമായ കാരക്കാസിന് 100 മൈൽ പടിഞ്ഞാറു ഭാഗത്താണ് ഭൂകമ്പത്തിന്‍റെ കേന്ദ്രം. ആദ്യം 7.2 മാഗ്നിറ്റ്യൂഡിലുള്ള ഭൂകമ്പവും പിന്നാലെ 7.5 മാഗ്നിറ്റ്യൂഡിലുള്ള ഭൂകമ്പവുമാണ് വെനസ്വേലയെ പിടിച്ചുലച്ചത്. എത്രവലിയ ആഘാതമാണ് ഉണ്ടായിരിക്കുന്നത് എന്ന് ഊഹിക്കാൻ പോലും കഴിയാത്ത നിലയിലാണ് വെനസ്വേല. ആകാശംമുട്ടെ നിന്ന വലിയ കെട്ടിടങ്ങൾ പലതും നിലംപൊത്തി. ആദ്യത്തെ ഭൂചലനത്തിൽ ഇളകിയ കെട്ടിടങ്ങൾ രണ്ടാമത്തെ കൂടുതൽ വലിയ ഭൂചലനത്തിൽ തകർന്നു വീഴുകയായിരുന്നു. ആദ്യമുണ്ടാകുന്ന ഭൂചലനത്തേക്കാൾ വലിയ തുടർ ചലനം ഉണ്ടാകുന്നത് അപൂർവമാണ്.
32 പേരുടെ മരണം മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. എഴുനൂറു പേർക്ക് പരുക്കേറ്റെന്നും സർക്കാർ ഔദ്യോഗികമായി പറയുന്നു. തകർന്നുവീണ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ആളുകളെ തെരയുകയാണ് രക്ഷാപ്രവർത്തകർ. പല കെട്ടിടങ്ങൾക്കും അടിയിൽ നിന്ന് സഹായത്തിനായി കേഴുന്നവരുടെ ശബ്ദം കേൾക്കാമെന്നാണ് റിപ്പോർട്ട്. രാജ്യത്തെ പ്രധാന വിമാനത്താവളവും മെട്രോയുമെല്ലാം അടച്ചു. റയിൽ ഗതാഗതം പൂർണമായും താറുമാറായി. വൈദ്യുതി ബന്ധവും അറ്റു. അതിഭീകരമായ ദുരന്തം എന്നാണ് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ദുരന്തത്തെ വിശേഷിപ്പിച്ചത്. കൊല്ലപ്പെട്ടവരുടെ എണ്ണം ഭയാനകമായിരിക്കുമെന്നും ട്രംപ് പറയുന്നു. വെനസ്വലയിൽ ദേശീയ അവധി ദിവസമായതിനാൽ ആളുകളിലേറെയും വീടുകളിൽ തന്നെ ആയിരുന്നു. ഇതും ദുരന്തത്തിന്‍റെ ആഘാതം കൂടാൻ കാരണമായി.
1900ന് ശേഷം വെനസ്വേല നേരിടുന്ന ഏറ്റവും വലിയ ഭൂകമ്പമാണ് ഇപ്പോഴത്തേത്. മൊറോണിൽ നിന്ന് 16 കിലോമീറ്റർ തെക്കുപടിഞ്ഞാറ് മാറിയാണ് രണ്ടാമത്തെ ഭൂചലനം ഉണ്ടായത്. ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. മൊറോണിൽ നിന്ന് 168 കിലോമീറ്റർ അകലെയായിരുന്നു ആദ്യ പ്രഭവകേന്ദ്രം. 13 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. രണ്ടുപ്രഭവകേന്ദ്രങ്ങൾ ഇത്രയും അകലെയായതാണ് ആഘാതം വർദ്ധിപ്പിച്ചത്. രണ്ടുപ്രദേശത്തിനും ചുറ്റുമുള്ള ഇടങ്ങളെല്ലാം തകർന്നടിയുകയായിരുന്നു.വെനസ്വേലയിലേക്ക് അമേരിക്ക രക്ഷാപ്രവർത്തകരുടെ പ്രത്യേക സംഘത്തെ അയയ്ക്കുമെന്ന് ആഭ്യന്തര സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. വെനസ്വേലയുടെ ഇടക്കാല പ്രസിഡന്‍റ് ഡെൽസി റോഡ്രിഗ്സിന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. രാജ്യം ആക്രമിച്ച് പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ കടത്തിക്കൊണ്ടുപോയപ്പോൾ മുതൽ വെനസ്വേലയുടെ നിയന്ത്രണം അമേരിക്കയുടെ കൈകളിലാണ്. നിക്കോളാസ് മഡുറോയും ഭാര്യ സിലിയ ഫ്ലോർസും മയക്കുമരുന്നു കേസിൽ വിചാരണ നേരിടുകയാണ്. രാഷ്ട്രീയ അസ്ഥിരാവസ്ഥയ്ക്ക് ഇപ്പോഴും പരിഹാരമായിട്ടില്ല. ഇതിനിടെയാണ് രാജ്യത്തെ തന്നെ പിടിച്ചുലയ്ക്കുന്ന ഭൂചലനം.
