വെനസ്വേലയെ ദുരന്തഭൂമിയാക്കിയ ഭൂചലനത്തിൽ മരണം 235ആയി. 1500 ലധികം പേർക്ക് പരിക്ക്. പതിനായിരത്തിലധികം ആളുകളെ കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ 200ലധികം പേർ കുടുങ്ങിക്കിടക്കുന്നെന്നാണ് നിഗമനം. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ.
ബുധനാഴ്ച വൈകുന്നേരമാണ് ഇരട്ട ഭൂചലനം വൻ നാശം വിതച്ചത്. 7.2 ഉം 7.5 ഉം രേഖപ്പെടുത്തിയ ഭൂചലനം മിനിറ്റുകളുടെ ഇടവേളയിലായിരുന്നു. 200ലേറെ ബഹുനില കെട്ടിടങ്ങൾ നിലംപതിച്ചെന്നാണ് കണക്കുകൾ. തലസ്ഥാനമായ കാരക്കസിൻ്റെ വടക്ക് തീരമേഖലയായ ലാ ഗൈറയിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ മുഴുവൻ രക്ഷാസംഘങ്ങളെയും ലാ ഗൈറയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഭൂചലനത്തെ തുടർന്ന് വെനസ്വേലൻ ആക്ടിങ് പ്രസിഡൻ്റ് ഡെൽസി റോഡ്രിഗസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മെക്സിക്കോ, ഖത്തർ, ബ്രസീൽ, സ്പെയിൽ, പോർച്ചുഗൽ, കാനഡ തുടങ്ങിയ വിദേശ രാജ്യങ്ങൾ വെനസ്വേലയ്ക്ക് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മാർപാപ്പ ആദ്യ സഹായമെന്ന നിലയിൽ ഒരുലക്ഷം യൂറോ കൈമാറി. ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വെനസ്വേലയ്ക്കെതിരായ ഉപരോധം, അമേരിക്ക ഒക്ടോബർ 23 വരെ നീക്കി.
നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനങ്ങളാണ് വെനിസ്വേല നേരിട്ടത്. കരീബിയൻ തീരത്തെ മോറോൻ നഗരത്തിന്റെ പടിഞ്ഞാറുഭാഗത്തായിരുന്നു 7.2 തീവ്രതയുള്ള ആദ്യ ഭൂചലനം. ഒരു മിനിറ്റിന് പിന്നാലെ 7.5 തീവ്രതയോടെ മോറോൻ നഗരത്തിന്റെ തെക്ക് പടിഞ്ഞാറ് അടുത്ത ഭൂചലനമുണ്ടായി. തുടർന്ന് ഇരുപതോളം തുടർ ചലനങ്ങളും അനുഭവപ്പെട്ടു.മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിന് പകരം കെട്ടിടങ്ങൾക്കുള്ളിൽ ജീവനോടെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. തകർന്ന ആശുപത്രികൾക്കും വീടുകൾക്കും വേണ്ടി 200 മില്യൺ ഡോളറിൻ്റെ പുനർനിർമ്മാണ ഫണ്ടിനുള്ള ശ്രമം ആരംഭിച്ചെന്ന് ഡെൽസി റോഡ്രിഗസ് അറിയിച്ചു.
