അരനൂറ്റാണ്ടിന്‍റെ തമിഴക ചരിത്രത്തിലാദ്യമായി രണ്ട് ദ്രാവിഡ പാർട്ടികളും പ്രതിപക്ഷമായിക്കഴിഞ്ഞു. അവർ രണ്ടുകൂട്ടരും ചേർന്നാലും സർക്കാരിനെ അട്ടിമറിക്കാൻ കഴിയാത്ത സ്ഥിതിയുമാണ്. സത്യപ്രതിജ്ഞാ ചടങ്ങിലെ രാഹുൽ ഗാന്ധിയുടെ മുഴുനീള സാന്നിധ്യമാണ് തമിഴകത്തെ രാഷ്ട്രീയ മാറ്റത്തിന്‍റെ ഏറ്റവും വലിയ സൂചന.
തമിഴക രാഷ്ട്രീയത്തിലേക്ക് സി ജോസഫ് വിജയ് നൽകുന്ന ആദ്യ വാഗ്ദാനം ഇതാണ്. ആരെയെങ്കിലും കാണാൻ പോകുന്നെങ്കിൽ മുഖം മറച്ച് പോകില്ല എന്ന വാഗ്ദാനം. എന്നും ദുരൂഹതകളുടേയും ദുരാഗ്രഹങ്ങളുടേയും സ്വജനപക്ഷപാതത്തിന്‍റേയും ഇടമായിരുന്നു തമിഴക ഭരണം. ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് സമാഹരിച്ച സ്വത്തിന്‍റെ കണക്കൊക്കെ മുത്തശ്ശിക്കഥകളിലെന്നതുപോലെ പുറത്തുവന്നതാണ്. കരുണാനിധിയിൽ നിന്ന് മകൻ സ്റ്റാലിനിലേക്കും സ്റ്റാലിനിൽ നിന്ന് മകൻ ഉദയനിധിയിലേക്കും പോകുന്ന ഡിഎംകെ ചെങ്കോലിന്‍റെ സ്ഥിതിയും ജനത്തിനു മുന്നിലുണ്ട്. അവിടെയാണ് സുതാര്യമായ തെളിഞ്ഞ ആകാശം വിജയ് ചൂണ്ടിക്കാണിക്കുന്നത്. വിജയ് എന്ന രാഷ്ട്രീയ നേതാവിനെ ഈ നിമിഷം അവിശ്വസിക്കാൻ തമിഴ് മക്കൾക്ക് കാരണങ്ങളില്ല. 10 ലക്ഷം കോടിയുടെ കടം പേറുന്ന തമിഴ്നാടാണ് ഇപ്പോൾ മുന്നിലുള്ളതെന്നാണ് വിജയ് ചൂണ്ടിക്കാണിച്ചത്. ഖജനാവ് നക്കിത്തുടച്ചെടുത്തുവെന്നാണ് ആദ്യ പ്രസംഗത്തിൽ തന്നെ കുറ്റപ്പെടുത്തിയത്. പുതതലമുറ രാഷ്ട്രീയത്തിന്‍റെ വഴിയാണ് വിജയ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. ന്യൂയോർക് ഗവർണറായ സോഹ്റാൻ മാംദാനിയൊക്കെ സ്വീകരിച്ച മാർഗത്തിലൂടെയാണ് ആ യാത്ര എന്നാണ് സൂചന. നേപ്പാളിലും അതു തന്നെ കണ്ടു. സുതാര്യതയാണ് ഇവർ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം. കട്ടുമുടിച്ചവർക്ക് കൈവിലങ്ങ് വയ്ക്കുക എന്നതാണ് ഈ രാഷ്ട്രീയത്തിലെ ആദ്യ കർത്തവ്യം തന്നെ. വിജയ് ആദ്യത്തെ ദൌത്യമായി പ്രഖ്യാപിക്കുന്നത് ഖജനാവ് കട്ടവരെ കണ്ടെത്തുക എന്നതാണ്. അതുണ്ടാക്കാൻ പോകുന്ന പ്രത്യാഘാതം ചില്ലറയല്ല. പഴയ ഒരു ഡസൻ മന്ത്രിമാർക്കെങ്കിലും അതിന്‍റെ ഭീഷണിയുണ്ട്.
ദ്രാവിഡ പാർട്ടികൾ തമിഴ്നാട്ടിൽ പടർന്നു പന്തലിച്ചത് ഹിന്ദി വിരുദ്ധ നീക്കങ്ങളിലൂടെയാണ്. ഓരോ ഘട്ടത്തിലും ഓരോ വിഷയം തമിഴ്നാടിന് വീണുകിട്ടുകയും ചെയ്യുമായിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കേന്ദ്രസിലബസിനെതിരേ സമരം നയിച്ചു. അതൊന്നും ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്നില്ല എന്നതിന്‍റെ തെളിവാണ് തമിഴകത്തെ വിജയ് യുടെ ഈ കുതിപ്പ്. ദ്രാവിഡ പാർട്ടികളെ വിട്ട് കോൺഗ്രസ് വിജയ് യെ ആലിംഗനം ചെയ്തു കഴിഞ്ഞു. സത്യപ്രതിജ്ഞാ വേദിയിലെ രാഹുൽ ഗാന്ധിയുടെ സാന്നിധ്യം തന്നെ അതിനുള്ള തെളിവ്. ഇടതുപാർട്ടികൾ പുറമെ നിന്നു പിന്തുണയ്ക്കുകയാണെങ്കിലും അതു സ്ഥിരമാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇനി ദ്രാവിഡ പാർട്ടികൾ പുതിയ വിഷയങ്ങൾ കണ്ടെത്താൻ നിർബന്ധിതരാകും. അല്ലെങ്കിൽ നിഷ്കാസിതരാകും എന്നാണ് ആ എട്ടുകോടി ജനത നൽകുന്ന മുന്നറിയിപ്പ്.
