പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച തർക്കത്തിൽ സിപിഐ നിലപാട് കടുപ്പിച്ചു. ഉപനേതൃസ്ഥാനം ലഭിച്ചില്ലെങ്കിൽ നിയമസഭയിൽ സിപിഐഎമ്മിനോട് സഹകരിക്കില്ലെന്നും സഭയിൽ ഒന്നിച്ചിരുന്നാലും എല്ലാ വിഷയങ്ങളിലും ഒറ്റക്കെട്ടായി നിൽക്കില്ലെന്നും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിന് പകരം ചീഫ് വിപ്പ് പദവി നൽകാമെന്ന സിപിഐഎമ്മിന്റെ നിർദേശം സിപിഐ തള്ളിക്കളഞ്ഞു. എൽഡിഎഫ് യോഗം വിളിച്ചാൽ പങ്കെടുക്കുമെന്നും, അവിടെ ഉപനേതൃസ്ഥാനം വീണ്ടും ആവശ്യപ്പെടുമെന്നും നേതൃത്വം അറിയിച്ചു. യോഗത്തിൽ തർക്കമുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം സിപിഐക്കല്ലെന്നും യോഗത്തിലെ നിലപാട് മാധ്യമങ്ങളോട് തുറന്നുപറയുമെന്നും പാർട്ടി വ്യക്തമാക്കി.ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് ബിനോയ് വിശ്വം ഇന്നും നിലപാടെടുത്തു.
അതേസമയം, സർക്കാരിനെതിരായ എല്ലാ സമരങ്ങളിലും സിപിഐ ഇനി സിപിഐഎമ്മിനൊപ്പം ഉണ്ടാകില്ലെന്നും നേതൃത്വം അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റ വിഷയത്തിൽ സംയുക്ത സമരത്തിന് തയ്യാറല്ലെന്നും വ്യക്തമാക്കി. എന്നാൽ തൊഴിലുറപ്പ് പദ്ധതി, സ്ത്രീസുരക്ഷാ പദ്ധതികൾ തുടങ്ങിയ ജനകീയ വിഷയങ്ങളിൽ യോജിച്ചുള്ള സമരത്തിന് തയ്യാറാണെന്നും സിപിഐ അറിയിച്ചു.
പ്രതിപക്ഷ ഉപനേതൃസ്ഥാനം ലഭിക്കുന്നതുവരെ നിയമസഭയിലും സിപിഐഎമ്മിനോട് സഹകരിക്കില്ലെന്നും ആവശ്യമായാൽ സഭയ്ക്കുള്ളിൽ തന്നെ സിപിഐഎം നിലപാടുകളെ എതിർക്കുമെന്നും സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഉപനേതൃസ്ഥാനം ചൊല്ലിയുള്ള തർക്കം എൽഡിഎഫിനുള്ളിലെ ഭിന്നത കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്
