കെഎസ്ആർടിസി ബസിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പ്രതിസന്ധിയാവില്ലെന്ന് ഗതാഗത മന്ത്രി സി.പി ജോൺ.സൗജന്യ യാത്ര നടപ്പിലാക്കിയാൽ ശമ്പളവും പെൻഷനും മുടങ്ങില്ലെന്നും സി.പി ജോൺ ബിഗ് ടിവി യോട് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഇക്കാര്യത്തിൽ വിശദമായ യോഗങ്ങൾ ചേർന്നു. 7335 കോടി രൂപ സർക്കാരിന് നൽകുന്ന ഡിപ്പാർട്ട്മെൻ്റ് ആണ് മോട്ടോർ വാഹന വകുപ്പ്. അതിനാൽ സർക്കാരിന് നഷ്ടമുണ്ടാകാത്ത രീതിയിൽ സൗജന്യ യാത്ര നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ മുഴുവൻ കെഎസ്ആർടിസി ബസുകളിലും സൗജന്യ യാത്ര നടപ്പിലാക്കിയാൽ 112 കോടി രൂപയാണ് പ്രതിമാസം നഷ്ടം വരിക. ഓർഡിനറി ബസുകളിൽ മാത്രമാണെങ്കിൽ നഷ്ടം 57 കോടി രൂപയാകും. നിലവിൽ ശമ്പളത്തിനും പെൻഷനുമായി 125 കോടി രൂപ പ്രതിമാസം കെഎസ്ആർടിസിക്ക് സർക്കാർ നൽകുന്നുണ്ട്. മുഴുവൻ ബസ്സുകളിലും നടപ്പിലാക്കിയാൽ 150 കോടി രൂപ കൂടി അധികമായി നൽകേണ്ടിവരും.പദ്ധതി എങ്ങനെ നടപ്പിലാക്കണമെന്നത് ഉൾപ്പെടെയുള്ള കൂടിയാലോചനകൾ ഗതാഗത വകുപ്പിൽ തകൃതിയാണ്.
