പാസ്പോർട്ട് അപേക്ഷാ ഫീസ് വർധിപ്പിച്ച കേന്ദ്ര സർക്കാരിന്റെ തീരുമാനം പ്രവാസികളിലും വിദേശയാത്രാ പദ്ധതിയിടുന്നവരിലും വലിയ ആശങ്ക സൃഷ്ടിക്കുന്നു. പുതുക്കിയ നിരക്കുകൾ ജൂലൈ 1 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും.സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന 36 പേജുള്ള ഓർഡിനറി പാസ്‌പോർട്ടിനും അടിയന്തര ആവശ്യങ്ങൾക്കുള്ള തത്കാൽ സേവനങ്ങൾക്കുമാണ് കുത്തനെ ഫീസ് കൂടിയത്.യുദ്ധ പശ്ചാത്തലത്തിൽ തൊഴിൽ പ്രതിസന്ധിയിലായ പ്രവാസികളുടെയടക്കം വയറ്റത്തടിക്കുന്ന നടപടിയിൽ ഉയരുന്നത് വലിയ പ്രതിഷേധം.
18 വയസ്സിന് മുകളിലുള്ളവർക്ക് 2500 രൂപയും 15 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് 1750 രൂപയും ആയിരിക്കും പുതിയ നിരക്ക്. അതായത് ഒറ്റയടിക്ക് കൂടിയത് ആയിരം രൂപയാണ്. തൽക്കാൽ പാസ്പോർട്ടിനും 60 പേജ് പാസ്പോർട്ടുകൾക്ക് 3500 രൂപയാകും. പാസ്പോർട്ട് പുതുക്കാനും നഷ്ടപ്പെട്ടതോ കേടുപാട് ഉണ്ടായതോ ആയ പാസ്പോർട്ടിന് പകരം പുതിയത് അപേക്ഷിക്കാനും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനുമടക്കം നിരക്ക് വർധനവ് ബാധകമാണ്.8 വയസ്സ് വരെയുള്ള കുട്ടികൾക്കും 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും പുതിയ പാസ്‌പോർട്ട് അപേക്ഷകളുടെ ഫീസിൽ 10% ഇളവ് തുടർന്നും ലഭിക്കും. 16 വർഷങ്ങൾക്ക് ശേഷമാണ് രാജ്യാന്തര യാത്രാ രേഖയായ പാസ്‌പോർട്ടിന്റെ അപേക്ഷാ നിരക്കുകൾ ഇന്ത്യയിൽ പരിഷ്കരിക്കുന്നത്.
