സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ലോക്കറടക്കം ഇഡി തുറന്ന് പരിശോധിക്കും. റെയ്ഡിന് പിന്നാലെ മരവിപ്പിച്ച ഒന്നരലക്ഷം രൂപ മിച്ചമുള്ള എച്ച്ഡിഎഫ്‌സി ബാങ്കിലെ അക്കൗണ്ടിന്റെ ഭാഗമായ ലോക്കറാണ് പരിശോധിക്കുന്നത്. പരമാവധി തെളിവുകള്‍ സമാഹരിച്ച് സിഎംആര്‍എല്‍ ഹര്‍ജിയിലെ കോടതി നിലപാട് അറിഞ്ഞ ശേഷം വീണയെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം.
വീണാ വിജയനെ ചോദ്യം ചെയ്യാന്‍ മതിയായ തെളിവുകള്‍ കയ്യിലുണ്ടെന്ന് ഇഡി അവകാശപ്പെടുന്നു. സിഎംആര്‍എല്‍ വീണയ്ക്കും എക്‌സാലോജിക്കിനും പണം നല്‍കിയതിന്റെ വിശദാംശങ്ങളും കരാറിന്റെ പകര്‍പ്പുകളുമടക്കമുള്ളത് ഇതില്‍ ചിലത് മാത്രം. ഈ പണം വിനിയോഗിച്ചതിന്റെ വിവരങ്ങളടക്കം ഇഡി ശേഖരിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ദിവസത്തെ റെയ്ഡില്‍ മറ്റ് ചില രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു. എച്ച്ഡിഎഫ്‌സി ബാങ്കിലെ വീണയുടെ ഒരു അക്കൗണ്ടും കണ്ടെത്തി മരവിപ്പിച്ചു. ഒന്നരലക്ഷം രൂപയാണ് അക്കൗണ്ടില്‍ നിലവിലുള്ളതെങ്കിലും മുന്‍കാലങ്ങളില്‍ നടന്നിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കണം. ഇതോടൊപ്പമുള്ള ലോക്കറാണ് അടുത്ത ദിവസം തുറന്ന് പരിശോധിക്കുന്നത്.
വീണയുടെ ഫോണും ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിലെ വിവരങ്ങള്‍ കൂടി ചോദ്യം ചെയ്യലിന് മുമ്പ് ലഭ്യമാക്കാനാണ് ശ്രമം. ഇഡിയുടെ അന്വേഷണം തടയണമെന്ന സിഎംആര്‍എല്ലിന്റെ ഹര്‍ജി ചൊവ്വാഴ്ച്ചക്കകം ഹൈക്കോടതി പരിഗണിക്കും. റെയ്ഡില്‍ ശേഖരിച്ച വിവരങ്ങള്‍, അന്വേഷണത്തിന്റെ അനിവാര്യത, ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍, റെയ്ഡനിടെയുണ്ടായ അനിഷ്ഠ സംഭവങ്ങൾ എന്നിവ ഉൾപ്പെടെ വിശദീകരിച്ച് സിഎംആര്‍എല്ലിന്റെ ഹര്‍ജിയെ നേരിടാനാണ് ഇഡി നീക്കം. ഡിവിഷന്‍ ബെഞ്ച് അന്വേഷണവുമായി മുന്നോട്ടുപോകാന്‍ ഇഡിക്ക് അനുമതി നല്‍കിയാല്‍ വീണയ്‌ക്കെതിരെ നടപടികള്‍ വേഗത്തിലാക്കും.
വീണാ വിജയന് സമന്‍സ് നല്‍കി ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന നിലപാടില്‍ തന്നെയാണ് ഇഡി. ഇക്കാര്യങ്ങള്‍ അവലോകന യോഗത്തിന് ശേഷം ഡയറക്ടറേറ്റിനെ കൊച്ചി യൂണിറ്റ് അറിയിച്ചിരുന്നു. അവിടെ നിന്ന് ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് കോടതിയുടെ നിലപാട് വരെ കാക്കാനുള്ള തീരുമാനം.
