കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിൽ ഒന്നാം പ്രതി ഓറല്‍ പാത്തോളജി വിഭാഗം മേധാവി ഡോ.എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മെഡിക്കൽ വിദ്യാര്‍ഥികള്‍ മാനസിക പീഡനത്തിന് ഇരയാകുന്നു എന്നതില്‍ കഴമ്പുണ്ടെന്നും ഇക്കാര്യത്തില്‍ മെഡിക്കല്‍ കമ്മീഷനും സര്‍ക്കാരും ഇടപെടണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
തലശ്ശേരി സെഷന്‍സ് കോടതി എം കെ റാമിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയിരുന്നു. പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരായ എല്ലാ കുറ്റങ്ങളും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എം കെ റാം നിഷേധിച്ചു. മറ്റൊരു പ്രകോപനമാണ് നിതിന്‍ രാജിന്റെ മരണകാരണമെന്ന് എം കെ റാം വാദിച്ചു. എന്നാല്‍, ക്രൂരമായി നിതിനെ അപമാനിക്കാൻ ഡോക്ടർ റാം ശ്രമിച്ചു എന്ന് സഹപാഠികളുടെ മൊഴിയുണ്ടെന്ന് കോടതി പറഞ്ഞു. അധ്യാപകനിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രവർത്തിയാണത്. റാമിൻ്റെ വാക്കുകൾ ആത്മഹത്യയ്ക്ക് പ്രഥമദൃഷ്ട്യാ കാരണമായിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
മാധ്യമ വിചാരണ എന്ന വാദവും കോടതി തള്ളി. മാധ്യമങ്ങളുടെ ഇടപെടലിനെ കോടതി അഭിനന്ദിച്ചു. മെഡിക്കൽ വിദ്യാർഥികൾ മാനസിക പീഡനത്തിന് ഇരയാകുന്നു എന്നതിൽ കഴമ്പുണ്ടെന്ന് ഉത്തരവിൽ ഗൗരവമായി കോടതി ചൂണ്ടിക്കാട്ടുന്നു. ചില അധ്യാപകർ വിദ്യാർഥികളെ കൊടിയ മാനസിക പീഡനത്തിന് ഇരയാക്കുന്നുണ്ട്. പഠനം ഉപേക്ഷിക്കുന്നത് പോലും സാധാരണമായി മാറി. ഇക്കാര്യത്തിൽ മെഡിക്കൽ കമ്മീഷനും സർക്കാരും ഇടപെടണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഡോക്ടർ രാമനെതിരെ എസ് സി എസ് ടി അതിക്രമ നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനിൽക്കും എന്നും കോടതി വ്യക്തമാക്കി.
ഏപ്രിൽ 10നാണ് നിതിൻ രാജ് കോളജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്. പിന്നാലെ റാം മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് നിതിൻ നേരത്തെ അറിയിച്ചിരുന്നതായി ചൂണ്ടിക്കാട്ടി കുടുംബവും രംഗത്തെത്തിയിരുന്നു.
