കണ്ണൂർ പാനൂരിൽ ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കണ്ണൂർ പാലയാട് യൂണിവേഴ്സിറ്റി ക്യാംപസിലെ അധ്യാപക ആദിത്യ അനിൽകുമാർ ആണ് മരിച്ചത്. ആൺസുഹൃത്ത് മർദിച്ചതിനെ തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് കുടുംബത്തിൻ്റ പരാതി. കേസിൽ ആൺസുഹൃത്ത് ശരൺ പിടിയിലായി.
ഈ മാസം 15ന് രാത്രി 10.30ഓടെയാണ് ആദിത്യ സ്വന്തം വീട്ടിലെ ശുചിമുറിയിൽ ജീവനൊടുക്കാൻ ശ്രമിച്ചത്. ഉടൻ തന്നെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയിൽ തുടരുന്നതിനിടെ ഇന്നലെ രാത്രിയിലാണ് ആദിത്യ മരിച്ചത്. ആത്മഹത്യാശ്രമത്തിന് പിന്നാലെ ആൺസുഹൃത്ത് ശരണിനെതിരെ ആദിത്യയുടെ കുടുംബം പരാതി നൽകിയിരുന്നു. എട്ടാം തീയതി ശരൺ ആദിത്യയെ മർദിച്ചിരുന്നു എന്നായിരുന്നു പരാതി. ദേഹത്ത് മർദനമേറ്റ പാടുകൾ ഉണ്ടെന്ന് ആദിത്യ അമ്മയോട് പറഞ്ഞിരുന്നു. ഇക്കാര്യങ്ങളിൽ അന്വേഷണം വേണമെന്ന് ആദിത്യയുടെ കുടുംബം ആവശ്യപ്പെട്ടു.
മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേ പോസ്റ്റുമോർട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി. അതിനിടെയാണ് ഒളിവിലായിരുന്ന ശരണിനെ പൊലീസ് പിടികൂടിയത്. ശരണിനെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
