കോഴിക്കോട് വടകരയിലെ നിക്ഷേപ തട്ടിപ്പ് കേസിൽ അന്വേഷണത്തിൻ്റെ ഭാഗമായി ക്രൈംബ്രാഞ്ച് ബാങ്ക് ലോക്കർ തുറന്ന് പരിശോധിച്ചു. പണം നഷ്ടപ്പെട്ടതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത തിരുവള്ളൂർ സ്വദേശി ഇബ്രാഹിം ഹാജിയുടെ കനാറാ ബാങ്ക് വടകര ശാഖയിലെ ലോക്കറാണ് ക്രൈംബ്രാഞ്ച് സംഘം തുറന്ന് പരിശോധിച്ചത്
നിക്ഷേപത്തട്ടിപ്പിന് ഇരയായി കോൺഗ്രസ് നേതാവ് സുധീർകുമാറിന്റെ വീട്ടിൽ തീ കൊളുത്തി ഇബ്രാഹിം ഹാജി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ നിർണായകമായ പല രേഖകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. കടത്തനാട് ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയിൽ ഹാജി നിക്ഷേപിച്ച 22 ലക്ഷം രൂപയുടെ ബോണ്ടുകൾ ഇതിനകം തന്നെ ക്രൈംബ്രാഞ്ച് കണ്ടെടുത്തിട്ടുണ്ട്. നിക്ഷേപരേഖകളിൽ അവകാശികളായി ഭാര്യയും മക്കളുമാണുള്ളത്. കുടുംബവുമായി അകന്ന് കഴിഞ്ഞിരുന്ന ഇബ്രാഹിം ഹാജി വടകരയിലെ സ്വകാര്യ കെട്ടിടത്തിലാണ് തനിച്ചാണ് താമസിച്ചിരുന്നത്. താമസ സ്ഥലത്ത് ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് കനാറാ ബാങ്ക് വടകര ശാഖയിലെ ലോക്കറിൻ്റ താക്കോൽ ലഭിച്ചത്. ലോക്കർ തുറന്ന് പരിശോധിക്കാൻ കോടതിയുടെ അനുമതി ക്രൈം ബ്രാഞ്ച് തേടിയിരുന്നു. അനുമതി ലഭിച്ചതോടെയാണ് ലോക്കർ തുറന്ന് പരിശോധിച്ചത്.
പരിശോധനയിൽ ഇബ്രാഹിം ഹാജിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ചില രേഖകൾ ക്രൈംബ്രാഞ്ചിന് കിട്ടിയിട്ടുണ്ട്. യുഡിഎഫ് ഭരിക്കുന്ന കടത്തനാട് ലേബർ കോൺട്രാക്റ്റ് സഹകരണ സൊസൈറ്റിയിലെ പണമിടപാടുകളും ഇക്കൂട്ടത്തിലുള്ളതായി സൂചനയുണ്ട്. അന്വേഷണം ശക്തമായി മുന്നോട്ട് പോകുന്നുണ്ടെന്നും കഴിയാവുന്നത്ര തെളിവുകൾ ശേഖരിച്ചുവരികയാണെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു.
